മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 95 പോയിന്റ് താഴ്ന്ന് 35,227 ൽ എത്തി. ബാങ്കിങ്, ഫിനാൻഷ്യൽ, എഫ്എംസിജി, ടെക്നോളജി സ്റ്റോക്കുകളിലുണ്ടായ വിൽപന സമ്മർദം വിപണിക്ക് തിരിച്ചടിയായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയിന്റ് ഇടിഞ്ഞ് 10,696 ലുമാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 267 പോയിന്റ് ഇടിഞ്ഞു. ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലായിരുന്നു. എന്നാൽ ഇരു സൂചികകളിലും ഓട്ടോ സെക്ടർ നേട്ടത്തിലായിരുന്നു.
നിഫ്റ്റി ബാങ്കിങ് സൂചിക 0.98 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എസ്ബിഐയുടെ ഓഹരിയിൽ ഒരു ശതമാനവും എച്ചഡിഎഫ്സി ബാങ്ക് 1.3 ശതമാനവും പഞ്ചാബ് നാഷനൽ ബാങ്ക് ഓഹരിയിൽ 0.8 ശതമാനവും ഇടിവുണ്ടായി. എന്നാൽ ഐസിഐസിഐ ബാങ്ക് ഓഹരി 1.2 ശതമാനം നേട്ടമുണ്ടാക്കി. മെറ്റൽ, ഐടി തുടങ്ങിയ പ്രമുഖ സെക്ടറുകള്‍ക്കും നഷ്ടം നേരിട്ടു. ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഹീറോ മൊട്ടോകോർപ്, ടാറ്റാ മൊട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഗെയിൽ, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, എംആൻഡ്എം, എച്ച്‌യുഎൽ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.