കോട്ടയം∙ കെവിൻ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേസിലെ പൊലീസുകാരുടെ പങ്ക് പുറത്തുകൊണ്ടുവരണം. ഇതിനു സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കണ്ണന്താനം പ്രതികരിച്ചു.
പ്രണയവിവാഹത്തിന്റ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിനെ പ്രതികൾ മരണത്തിലേക്ക് ഓടിച്ചുവിട്ടെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മരണത്തിനു കെവിന്റെ വധു നീനുവിന്റെ സഹോദരൻ സാനു, പിതാവ് ചാക്കോ എന്നിവർ ഉത്തരവാദികളാണെന്നും ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറൽ, നാശനഷ്ടമുണ്ടാക്കൽ, കൈകൊണ്ട് അടിച്ചു പരുക്കേൽപിക്കൽ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.