Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തിച്ചു തന്നെയാണ് നേതാവായത്: പി.ജെ.കുര്യൻ

pj-kurien പി.ജെ. കുര്യൻ (ഫയൽ ചിത്രം)

പത്തനംതിട്ട∙ യുവ എംഎൽഎമാർക്കെതിരെ ആഞ്ഞടിച്ച് പി.ജെ.കുര്യൻ എംപി. സമൂഹമാധ്യമത്തിലാണു പി.ജെ.കുര്യന്റെ പ്രതികരണം. ബൂത്ത്, മണ്ഡലം തലം മുതൽ ഓരോ തട്ടിലും 20 വർഷം പ്രവർത്തിച്ചു നേതൃനിരയിൽ വന്ന ശേഷമാണ് എംപിയായത്. അല്ലാതെ ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എംഎൽഎമാരെ പോലെ അല്ല. അവരൊക്കെ 25-28 വയസിൽ നേരിട്ട് എംഎൽഎ ആയവരാണ്. ഞാൻ അങ്ങനെയല്ലെന്ന് പി.ജെ.കുര്യൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിൽ നിന്ന്: ബൂത്ത്, മണ്ഡലം തലം മുതൽ ഓരോ തലത്തിലും 20 വർഷം പ്രവർത്തിച്ചാണു നേതൃനിരയിലെത്തിയത്. 1980ൽ മാവേലിക്കരയിൽ മൽസരിക്കാൻ പാർട്ടി പറഞ്ഞു. അന്നും പാർട്ടിയോടു സീറ്റ് ചോദിച്ചില്ല. വി.എം.സുധീരനെ സ്ഥാനാർഥിയാക്കണമെന്നാണ് അന്ന് ഞാൻ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞത്. അന്ന് ഇടതുമുന്നണിയുടെ കയ്യിലിരുന്ന സീറ്റ് തുടർച്ചയായി അഞ്ചു തവണ പിടിച്ചെടുത്ത് യുഡിഎഫിന്റെ ഉറച്ച സീറ്റാക്കി മാറ്റി. പാർട്ടിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടില്ല. അത്ര വലിയ പ്രഗൽഭനൊന്നുമല്ലെങ്കിലും പാർട്ടി ഏൽപ്പിച്ച ജോലിയൊക്കെ സത്യസന്ധമായും ആത്മാർഥമായും ചെയ്തിട്ടുണ്ട്.

1989–ൽ ലോക്സഭയിൽ പാർട്ടി പ്രതിപക്ഷത്തു വന്നപ്പോൾ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999-ൽ സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്നു കരുതുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ രണ്ടു പ്രാവശ്യം മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.

അതിനുശേഷം, നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ അസ്സമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്കു നൽകി. തുടർന്ന്, 1999-ലും 2002-ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) സോണിയ ഗാന്ധി എനിക്കു നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്നു ഞാൻ കരുതുന്നു. അതുപോലെ, സോണിയ ഗാന്ധി ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണയ ചുമതലകൾ ഭഗിയായി നിർവഹിച്ചിട്ടുമുണ്ട്‌.

രണ്ടാം യുപിഎ കാലഘട്ടത്തിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണു ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്തു തന്നെ എ.കെ.ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും ഇക്കാര്യം അറിയാം. രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അതു ഞാൻ സ്വീകരിക്കണമെന്ന് എ.കെ.ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ ‘പ്രഗത്ഭനല്ലെങ്കിലും’ ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്. ഞാൻ മാറണമെന്നു പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്.

സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏതു തീരുമാനമെടുത്താലും സ്വീകരിക്കുവാൻ എനിക്കു സന്തോഷമേയുള്ളൂ എന്നു നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? വിദ്യാർഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെഎസ്‌‍യുവും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?

രാജ്യസഭയിൽ ‘വൃദ്ധന്മാർ’ പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്? എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എംഎൽഎമാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്? ഇതു വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിക്കറിയാം. പക്ഷേ അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നതാണു നല്ലത്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധമുണ്ടാകും.

related stories