ന്യൂഡൽഹി∙ നാഗ്പുരിലെ ആർഎസ്എസ് വേദിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നു പ്രസംഗിക്കാനിരിക്കെ എതിര്‍പ്പുമായി അദ്ദേഹത്തിന്റെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി രംഗത്ത്. തെറ്റായ കഥകളുണ്ടാക്കാൻ ബിജെപിക്കും ആർഎസ്എസിനും അവസരമൊരുക്കുകയാണ് പ്രണബ് മുഖർജി ചെയ്യുന്നതെന്നു മകൾ ട്വിറ്ററിൽ പ്രതികരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങൾക്കൊപ്പം പ്രണബിന്റേതെന്ന പേരില്‍ ആർഎസ്എസ് നുണകൾ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്്ട്രപതി മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശർമിഷ്ഠ ട്വിറ്ററിൽ കുറിച്ചു.
Read: പറയാനുള്ളത് നാഗ്പുരിൽ പറയും: പ്രണബ് മുഖർജി
ശർമിഷ്ഠ മുഖർജി ബിജെപിയിൽ ചേരാൻ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം. ‘ഞാൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത ഒരു ‘ടോർപിഡോ’ വന്നിടിച്ചതു പോലെയാണു കേട്ടത്. കോൺഗ്രസിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് രാഷ്ട്രീയത്തിൽ ഞാൻ ഇറങ്ങിയതു തന്നെ. കോൺഗ്രസ് വിട്ടാൽ അതിനർഥം രാഷ്ട്രീയവും ഉപേക്ഷിച്ചു എന്നാണ്’– ശർമിഷ്ഠ പ്രതികരിച്ചു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും ശർമിഷ്ഠ തുറന്നടിച്ചു.
2014ൽ കോൺഗ്രസിൽ ചേർന്ന ശർമിഷ്ഠ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റും ഡൽഹിയിലെ പാർട്ടിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയുമാണ്. 2015ൽ ഡൽഹി നിയമസഭയിലേക്കു മൽസരിച്ചെങ്കിലും ആം ആദ്മി സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു.