കൊച്ചി∙ കൊച്ചുവേളി–ബെംഗളൂരു ട്രെയിൻ സർവീസ് നടത്താത്തതു റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ട്രെയിനോടിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ചെയർമാൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്നു മുന്നിലും പ്രശ്നം അവതരിപ്പിക്കും.
2014ലെ ബജറ്റിൽ അനുവദിച്ച ട്രെയിന് ആരാണു തടസ്സം നിൽക്കുന്നതെന്നു പകൽപോലെ വ്യക്തമാണ്. ബെംഗളൂരുവിൽ സ്ഥലസൗകര്യമില്ലെന്ന കാരണത്താലാണു ട്രെയിൻ മൈസൂരുവിലേക്കു ഒാടിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ രണ്ടിടത്തേക്കും ഓടിക്കാൻ റെയിൽവേ സോണുകൾ താൽപര്യം കാണിക്കുന്നില്ല. കേരളത്തിൽനിന്നു ദിവസവും ആയിരക്കണക്കിനു യാത്രക്കാരുള്ള ബെംഗളൂരു സെക്‌ടറിൽ ആവശ്യത്തിനു ട്രെയിനുകളില്ലാത്ത അവസ്ഥ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.