കണ്ണൂർ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എളമരം കരീം സിപിഎം സ്ഥാനാർഥിയാകും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഇന്നു രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.
സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എളമരം കരീം 1971ല്‍ കെഎസ്എഫിലൂടെയാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1977 മുതല്‍ 1986 വരെ സിപിഎമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991ല്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും 1998ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും 2005ല്‍ സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സിഐടിയുവിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു.
ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാർഥി. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോൺഗ്രസ് എമ്മിന് കോൺഗ്രസ് നൽകി. സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും.