കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ചൈൽഡ് ഹെൽപ് ഡസ്കിൽ ആദ്യദിനം നാലു കുട്ടികളെ ലഭിച്ചു. ഇതരസംസ്ഥാനക്കാരായ പതിനാലും ഏഴും അഞ്ചും വയസ്സുളള മൂന്ന് ആൺകുട്ടികളെയും മലയാളിയായ പതിമൂന്നുകാരനെയുമാണ് ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തിയത്.
ട്രെയിനുകൾക്കുളളിൽ നടത്തിയ തിരച്ചിലിലാണു സംശകരമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി അധികൃതർക്കു മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണത്തിനായി കോട്ടയം ശിശുക്ഷേമ സമിതിക്കു കൈമാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഒാരോ ട്രെയിനിലും പരിശോധന നടത്തുകയും സംശയകരമായ സാഹചര്യങ്ങളിൽ കണ്ടെത്തുന്ന കുട്ടികളെ അധികൃതരെ ഏൽപിക്കുകയുമാണു ചെയ്യുന്നത്.
സഹൃദയ സോഷ്യൽ സർവീസ് സൊസൈറ്റി, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം, റെയിൽവേ എന്നിവയുടെ സഹകരണത്തോടെയാണു ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.