Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുലന്‍ ലോപെടെഗുയി പുറത്ത്; ഫെർണാണ്ടോ ഹെയ്റോ സ്പെയിൻ ഫുട്ബോൾ ടീമിന്റെ പരിശീലകൻ

fernando ഫെർണാണ്ടോ ഹെയ്റോ

മഡ്രിഡ്∙ ഫെർണാണ്ടോ ഹെയ്റോ സ്പെയിൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകും. പുറത്തായ ജുലന്‍ ലോപെടെഗുയിക്കു പകരക്കാരനായാണു നിയമനം. ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണു ലോപെടെഗുയിക്കെതിരെ നടപടി വന്നത്. ലോകകപ്പിനു ശേഷം റയലിന്റെ പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപെടെഗുയിയുടെ തീരുമാനം.

ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രധാന ടീമുകളിലൊന്നാണു സ്പെയിൻ. പരിശീലകനെ തിരക്കിട്ടു നീക്കിയതു സ്പെയിനിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. നേരത്തെ, ചാംപ്യൻ‌സ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുൻപ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന്റെ പകരക്കാരനായാണു ജൂലെൻ റയല്‍ മഡ്രിഡുമായി കരാറിലെത്തിയത്. ജൂലെൻ പരിശീലകനായെത്തുന്ന വിവരം റയൽ അധികൃതർ സ്ഥിരീകരിച്ചിരുന്നു.

മൂന്നു വർഷത്തേക്കാണു റയലും ലോപെടെഗുയിയും തമ്മിലുള്ള കരാർ. രണ്ടു വർഷത്തോളം സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണു ലോപെടെഗുയി സ്പാനിഷ് വമ്പൻമാരായ റയലിന്റെ തലപ്പേത്തേക്കെത്തുന്നത്. സിദാൻ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ആർസനലിന്റെ വിഖ്യാത പരിശീലകൻ ആർസീൻ വെംഗർ റയൽ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണു സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നു ജൂലെന്‍ റയലിലേക്കെത്തുന്നത്.