Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റേത് വിചാരണ നീട്ടാനുള്ള തന്ത്രം: സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ

Actor Dileep ദിലീപ്.

കൊച്ചി∙ നടിയെ ഉപദ്രവിച്ചെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണു ദിലീപിന്റേതെന്നു പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു. ഹർജിയിൽ സിബിഐ ഉൾപ്പെടെ എതിർകക്ഷികൾക്കു നോട്ടിസ് അയക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ജൂലൈ നാലിന് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാരും സിബിഐയും നിലപാട് അറിയിക്കണം.

സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ചാണു ദിലീപിന്റെ ഹർജി. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്തതും വിവാദത്തിൽ പെടാത്തതുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ്.

പ്രത്യേക സംഘത്തിന്റെ സത്യവിരുദ്ധവും ദുരുദ്ദേശ്യപരവുമായ അന്വേഷണത്തിന്റെ ഫലമായി തന്നെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. ഡിജിപി ഉൾപ്പെടെ പൊലീസ് ഉന്നതർ ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായാണ് അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.

related stories