Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം; ഗണേഷിനായി ഒത്തുകളിച്ച് പൊലീസ്

Ganesh-Kumar-Ananthakrishnan-Sheena ഗണേഷ് കുമാർ (ഇടത്), പരാതിക്കാരായ അനന്തകൃഷ്ണനും അമ്മ ഷീനയും (വലത്)

കൊല്ലം∙ കാറിനു വഴിയൊരുക്കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കായി പൊലീസിന്റെ ഒത്തുകളിയെന്ന് ആരോപണം. എംഎൽഎയുടെ പരാതിയിൽ, പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ ഗണേഷ് കുമാറിനെതിരെ നിസ്സാര കുറ്റങ്ങൾ മാത്രമാണു ചുമത്തിയിരിക്കുന്നത്.

മാരകായുധം കൊണ്ടു ദേഹോപദ്രവമേല്‍പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്. ആദ്യം പരാതി നല്‍കിയത് അനന്തകൃഷ്ണനായിട്ടും കേസെടുത്തപ്പോൾ ആദ്യം പരാതി നൽകിയത് എംഎൽഎയായി.

ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് വീതികുറഞ്ഞ റോഡിൽ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ റോഡിലിട്ടു തല്ലിയത്. അഗസ്ത്യക്കോട് ശബരിഗിരി സ്കൂളിനു സമീപം മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഗണേഷ്കുമാർ. അതേവീട്ടിലേക്കു പോകുകയായിരുന്നു അനന്തകൃഷ്ണനും ഷീനയും.

വീടിനു സമീപത്തെ ഇടറോഡിൽ എംഎൽഎയുടെയും അനന്തകൃഷ്ണന്റെയും കാറുകൾ മുഖാമുഖം എത്തി. എംഎൽഎയുടെ കാർ അൽപം പിന്നോട്ട് എടുത്താൽ ഇരു വാഹനങ്ങൾക്കും കടന്നുപോകാൻ ഇടം ലഭിച്ചേനെ. എന്നാൽ ഡ്രൈവർ ശാന്തൻ കാർ പിന്നോട്ടെടുക്കാൻ കൂട്ടാക്കിയില്ല. ഇതോടെ അനന്തകൃഷ്ണൻ തന്റെ കാർ പിന്നോട്ടെടുത്ത് ഒരു വീടിന്റെ മുറ്റത്തേക്കു കയറ്റിയാണ് എംഎൽഎയ്ക്കു വഴിയൊരുക്കിയത്.

കാർ അൽപം പിന്നോട്ട് എടുത്തിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടണമായിരുന്നോ എന്നു ഷീന വാഹനത്തിൽ ഇരുന്ന് എംഎൽഎയുടെ ഡ്രൈവറോട് ചോദിച്ചതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. വാഹനത്തിൽനിന്ന് ഇറങ്ങിയ ഗണേഷ്കുമാർ ഷീനയെ അസഭ്യം പറയുകയും അനന്തകൃഷ്ണനെ കാറിൽനിന്നു പിടിച്ചിറക്കി തല്ലുകയും ചെയ്തെന്നാണു പരാതി. ഇതിനിടെ ഡ്രൈവറും അനന്തകൃഷ്ണനെ ഇടിച്ചു. സംഭവമറിഞ്ഞ് ആളുകൾ കൂടിയപ്പോഴേക്കും എംഎൽഎയും ഡ്രൈവറും സ്ഥലംവിട്ടു.