Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി; ഇന്നറിയാം പളനിസാമി സർക്കാരിന്റെ ‘വിധി’

Edappadi Palanisamy and O Panneerselvam എടപ്പാടി കെ.പളനിസാമി, ഒ.പനീർസെൽവം

ചെന്നൈ∙ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ആർകെ നഗർ എംഎൽഎയുമായ ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. ദിനകരനോടു കൂറു പ്രഖ്യാപിച്ച്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവർണർക്കു കത്തു നൽകിയ 18 എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. ‍‍‍‍കേസിൽ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.സുന്ദർ എന്നിവരുടെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണു വിധി പറയുക.

സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചാൽ സർക്കാരിനു തൽക്കാലം ഭീഷണിയുണ്ടാകില്ല. പിന്നീട് എംഎൽഎമാർ സുപ്രീം കോടതിയെ സമീപിക്കാനാണു സാധ്യത. എന്നാൽ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കിൽ അത് അണ്ണാഡിഎംകെയ്ക്കു ചെറുതല്ലാത്ത ഭീഷണിയാകും ഉയർത്തുക. ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റ് പ്രതിപക്ഷം നേടിയാൽ മന്ത്രിസഭയെ താഴെ വീഴ്ത്താൻ അതു മതി.

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയാൽ എടപ്പാടി സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടും. ദിനകരൻ പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ നിലനിൽപ് ഗുരുതര പ്രതിസന്ധിയിലുമാകും.  

പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനകരൻ പക്ഷത്തെ 19 എംഎൽഎമാർ ഗവർണറെ കണ്ടത്. ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ് സ്പീക്കർക്കു കത്തു നൽകി. എംഎൽഎമാർ പാർട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇവരിൽ ഒരു എംഎൽഎ പിന്നീട് നിലപാട് മാറ്റി. ചീഫ് വിപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 18 പേരെ സ്പീക്കർ അയോഗ്യരാക്കി. ഇതിനെതിരെയാണു എംഎൽഎമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജനുവരിയിൽ വാദം പൂർത്തിയാക്കിയിരുന്നെങ്കിലും വിധി പറയുന്നതു പത്തുമാസത്തോളം നീണ്ടുപോവുകയായിരുന്നു. 

തമിഴ്നാട് നിയമസഭയിൽ നിലവിൽ 234 എംഎൽഎമാരാണ് ആകെയുള്ളത്. ഇതിൽ 18 പേരെ അയോഗ്യരാക്കിയാൽ അംഗസംഖ്യ 216 ആകും. കേവലഭൂരിപക്ഷത്തിന് 109 പേരാണു വേണ്ടത്. അണ്ണാഡിഎംകെയ്ക്ക് 111 എംഎൽഎമാരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ഉൾപ്പെടെ 98 പേരുണ്ട്. ദിനകരൻ പക്ഷത്ത് അദ്ദേഹമുൾപ്പെടെ നാലു പേരാണുള്ളത്. മൂന്നു സ്വതന്ത്രരുമുണ്ട്. ഇവർ അണ്ണാ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ചവരാണ്. ഈ സാഹചര്യത്തിൽ സർക്കാർ സുരക്ഷിതമാണ്. 

എന്നാൽ 18 എംഎൽഎമാരെ അയോഗ്യരാക്കിയ വിധി ഹൈക്കോടതി റദ്ദാക്കിയാൽ സഭയിലെ ആകെ എംഎൽഎമാരുടെ എണ്ണം 234 ആവുകയും കേവല ഭൂരിപക്ഷം 118 ആവുകയും ചെയ്യും. അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പുള്ളത് 111 പേരുടെ പിന്തുണയാണ്. എന്നാൽ ദിനകരൻ പക്ഷത്തെ 22 പേരും മൂന്നു സ്വതന്ത്രരും പ്രതിപക്ഷത്തെ 98 പേരും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ 123 പേരാകും. അതോടെ എടപ്പാടി മന്ത്രിസഭ പ്രതിസന്ധിയിലാകും.

ദിനകരനുമായി യോജിച്ചു പോകേണ്ട എന്നാണു തീരുമാനമെങ്കില്‍ സർക്കാർ വീഴും. ഈ സാഹചര്യമുണ്ടായാൽ നേരിടാൻ ദിനകര പക്ഷത്തെ എംഎൽഎമാരെ തങ്ങൾക്കൊപ്പം നിർത്താനും പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ശ്രമം തുടരുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.