മാലെ ∙ മാലദ്വീപ് മുൻ പ്രസിഡന്റ് മൗമുൻ അബ്ദുൽ ഗയൂമിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയിദിനും പത്തൊൻപതു മാസം തടവുശിക്ഷ. നിയമം നടപ്പാക്കുന്നതിന് തടസ്സം നിന്നുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ. അന്വേഷണാവശ്യത്തിനായി ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടു പേരും കൊടുത്തിരുന്നില്ല.
വിധിക്കു പിന്നാലെ പ്രസിഡന്റ് അബ്ദുല്ല യമീനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സെപ്റ്റംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ആരോപണം. എന്നാൽ യമീൻ ഇതു നിഷേധിച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതലാണ് മാലദ്വീപിൽ രാഷ്ട്രീയ അസ്വാരസ്യങ്ങളുടെ തുടക്കം. സുപ്രീം കോടതിയും പ്രസിഡന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് നാൽപത്തഞ്ചു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീം ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ പ്രസിഡന്റ് വിസമ്മതിച്ചതിനെ തുടർന്നാണു ഭിന്നത ഉടലെടുത്തത്. പ്രസിഡന്റ് അബ്ദുല്ല യമീനെ പിന്തുണയ്ക്കുന്ന സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സയിദിനെയും സഹജഡ്ജിയെയും അറസ്റ്റും ചെയ്തിരുന്നു. മുൻ പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. ഈ കേസുകളുടെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് പുതിയ കേസിന്റെ വിധി. ക്രിമിനൽ കോടതി ജഡ്ജി ഹസ്സൻ നജീബാണ് ശിക്ഷ വിധിച്ചത്.