ആലപ്പുഴ ∙ രാജ്യത്തെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും കയറുൽപ്പന്നങ്ങൾക്കായി സ്റ്റാൻഡ് സ്ഥാപിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കയറുൽപ്പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലേക്കുള്ള കയർ ഉൽപന്നങ്ങളുടെ ആദ്യ ലോഡ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. കയർ കോർപറേഷനാണ് കശ്മീരിലേക്കു കയർ ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത്.
കയറിന്റെ ആഗോളവിപണി കുറയുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണി കൂടുതൽ ഉപയോഗപ്പെടുത്തണം. കയർ കോർപറേഷൻ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയിലൂടെ കയറിന്റെ ആഭ്യന്തര വിപണി വിപുലീകരിക്കും. തണുപ്പു കൂടുതലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കയറിന് ആവശ്യക്കാരുണ്ട്. കശ്മീരിൽ കയറിനു നല്ല ഡിമാൻഡ് ഉണ്ട്. ആർക്കുവേണമെങ്കിലും കയറുൽപ്പന്നങ്ങൾ ഫ്രാഞ്ചൈസിയായോ അല്ലാതെയോ ഗ്യാരണ്ടിയോടെ നൽകും. വിറ്റു പണം നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.