തിരുവനന്തപുരം∙ ഡോഗ് സ്ക്വാഡിലെ പല പൊലീസുകാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിയെ പരിചരിക്കലാണ് ജോലിയെന്നു വെളിപ്പെടുത്തൽ. പട്ടിപ്രേമികളായ ഐപിഎസുകാര്‍ ഏറെയാണ്. രണ്ട് എഡിജിപിമാരുടെയും ഒരു എസ്പിയുടെയും നായ്ക്കളെ പരിചരിച്ചിട്ടുണ്ട്. ഇവരുടെ പട്ടിയെ പരിചരിക്കാനാവില്ല എന്നു പറഞ്ഞാലും കാര്യമില്ലെന്നും യൂണിറ്റ് ചീഫ് നിര്‍ബന്ധിച്ച് പറഞ്ഞയക്കുമെന്നും ഡോഗ് സ്കാഡ് അംഗമായ സിപിഒ ജെ. സന്തോഷ് മനോരമന്യൂസിനോടു പറഞ്ഞു.
എഡിജിപി സുദേഷ് കുമാറിന്‍റെ പട്ടിയെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ പൊലീസ് അകമ്പടിയോടെയാണു പോയതെന്നും ജെ. സന്തോഷ് വെളിപ്പെടുത്തി. ഔദ്യോഗിക വാഹനത്തില്‍ പോയാണു പട്ടിയെ കൂട്ടിയത്. പട്ടിക്കു പകർച്ചവ്യാധി വന്നിട്ടും മുന്‍കരുതലുകളെടുക്കാതെ പരിചരിക്കേണ്ടി വന്നു. ഒടുവിൽ പട്ടിയുടെ കടിയേറ്റു. പരാതി പറഞ്ഞതിനു ദൂരേക്കു സ്ഥലം മാറ്റിയെന്നും സന്തോഷ് പറയുന്നു. എഡിജിപിയുടെ ഭാര്യയും മക്കളും ചീത്തവിളിക്കുന്നതു പതിവാണെന്നും സന്തോഷ് വ്യക്തമാക്കി.