തിരുവനന്തപുരം∙ തോട്ടം മേഖല കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് മാനേജ്മെന്‍റ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാൻഡ്) ആക്ടിന്‍റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2003-ലെ കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് മാനേജ്മെന്‍റ്) ആക്ടിന്‍റെ സെക്‌ഷന്‍ 2 (സി) പ്രകാരം തേയില, കാപ്പി, റബര്‍, കുരുമുളക്, ഏലം, നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ പ്രധാനമായും കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാണ്. അതുകൊണ്ടു പുതുതായി നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഈ നിയമവ്യവസ്ഥ നിലനില്‍ക്കെ തന്നെ നിയമം ദുര്‍വ്യാഖ്യാനം ചെയ്തു തോട്ടങ്ങള്‍ വനംവകുപ്പു പിടിച്ചെടുക്കുകയോ തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ ഈ പ്രശ്നവും പരിശോധിക്കുകയുണ്ടായി. നിയമത്തിന്‍റെ പൂര്‍ണ സംരക്ഷണം തോട്ടങ്ങള്‍ക്കു ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന ശുപാര്‍ശയും കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണു കമ്മിഷന്‍ പ്രകടിപ്പിച്ചത്.
കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഇതു സംബന്ധിച്ച പ്രസക്ത ഭാഗം: 'കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് മാനേജ്മെന്‍റ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാൻഡ്) ആക്ട് 2003 അനുസരിച്ചു കേരളത്തില്‍ തോട്ടങ്ങള്‍ വനംവകുപ്പ് ഏറ്റെടുക്കുന്നു. പ്ലാന്‍റേഷന്‍ സ്റ്റഡി കമ്മിറ്റി റിപ്പോര്‍ട്ട് 2009-10 പ്രകാരം ഇക്കോളജിക്കലി ഫ്രജൈല്‍ ലാൻഡ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്നു പറഞ്ഞിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതായി കാണിച്ച് അവിടങ്ങളില്‍ ഒരു പ്ലാന്‍റേഷന്‍റെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടില്ല. കേരളത്തില്‍ ഈ നിയമം നടപ്പാക്കുന്നതിനു മുമ്പു തോട്ടങ്ങള്‍ മൂലം പരിസ്ഥിതിക്കു ഹാനികരമായി യാതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇക്കോളജിക്കലി ഫ്രജൈല്‍ ലാൻഡ് എന്ന വിഭാഗത്തില്‍പെടുത്തി തോട്ടങ്ങള്‍ പിടിച്ചെടുക്കുന്ന വനംവകുപ്പിന്‍റെ നടപടികള്‍ അവസാനിപ്പിക്കേണ്ടതാണ്'.
2015 നവംബര്‍ 27-ന് മുന്‍ സര്‍ക്കാരിന്‍റെ കാലത്താണു കമ്മിഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2016 ആഗസ്റ്റ് 18-നും. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെയും അതിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല കമ്മിറ്റി തയാറാക്കിയ ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ജൂണ്‍ 20-ന് ചേര്‍ന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി. കേരള ഫോറസ്റ്റ് ആക്ടിന്‍റെ പരിധിയില്‍നിന്നു തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്ന വസ്തുത തീരുമാനങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുകയാണു ചെയ്തത്. ഇക്കാര്യത്തില്‍ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. എടുക്കേണ്ട ആവശ്യവുമില്ല.
അയല്‍ സംസ്ഥാനങ്ങളില്‍ തോട്ടങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യവും ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ പരിശോധിച്ചിരുന്നു. ഒരിടത്തും നാണ്യവിള കൃഷിചെയ്യുന്ന തോട്ടങ്ങളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കിയിട്ടില്ല. കേരളത്തിലും 2003-ലെ നിയമപ്രകാരം തോട്ടങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാണ്. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിയെടുക്കുകയും കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കു വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന തോട്ടം മേഖല ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.
ഏതാനും തോട്ടങ്ങള്‍ ഇതിനകം പൂട്ടി. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്കു ഭാഗികമായേ തൊഴില്‍ ലഭിക്കുന്നുള്ളൂ. ഗുരതരമായ ഈ പ്രശ്നത്തിനു പരിഹാരം കാണാനാണു സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളാണു നിരന്തര പരിശ്രമത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു കേരളത്തിന്‍റെ താല്‍പര്യത്തിനു ഗുണകരമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.