Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ ഡയറക്ടറായ ബാങ്കിൽ 745.59 കോടിയുടെ നിരോധിതനോട്ട് നിക്ഷേപം

amit-shah-adc അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായ അമിത് ഷായെ കുറിച്ച് അവരുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരണം.

മുംബൈ∙ നോട്ടു നിരോധനത്തിനു ശേഷം 500, 1000 നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതൽ വന്നതു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെന്നു റിപ്പോർട്ട്. വിവരാവകാശ അപേക്ഷയിന്മേൽ നബാർഡ് ചീഫ് ജനറൽ മാനേജർ എസ്.ശരണവേൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

2016 നവംബർ എട്ടിനു നോട്ടു നിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ നവംബർ 14 വരെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുടെ നിക്ഷേപമാണു ബാങ്കിൽ നടന്നത്. ഇതിനുശേഷം സഹകരണ ബാങ്കിലൂടെ നിക്ഷേപം നടത്തുന്നതു ധനമന്ത്രാലയം അവസാനിപ്പിച്ചിരുന്നു. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം വർഷങ്ങളായി അമിത് ഷാ ബാങ്കിന്റെ ഡയറക്ടറാണ്.

രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണു നിരോധിത നോട്ടു നിക്ഷേപത്തിൽ രണ്ടാം സ്ഥാനത്ത്. ഗുജറാത്തിലെ ബിജെപി മന്ത്രി ജയേഷ്ഭായി വിത്തൽഭായി രാദാദ്യ ചെയർമാനായ ബാങ്കാണിത്. 693.19 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് ഇവിടെ നിക്ഷേപിച്ചത്. അതേസമയം, ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിൽ 1.11 കോടി രൂപയുടെ നിക്ഷേപം മാത്രമാണു നടന്നതെന്നും വിവരാവകാശരേഖയിൽ പറയുന്നു.

രാ‍ജ്യത്തെ ഏഴു പൊതുമേഖല ബാങ്കുകൾ, 32 സംസ്ഥാന സഹകരണ ബാങ്കുകൾ, 370 ജില്ലാ സഹകരണ ബാങ്കുകൾ, മൂന്നു ഡസനോളം പോസ്റ്റ് ഓഫിസുകൾ വഴിയാണു നിരോധിത നോട്ടുകളുടെ 52%  നിക്ഷേപവും നടന്നത്. നോട്ടു നിരോധനത്തിനു ശേഷം മൊത്തം 15.28 ലക്ഷം കോടി രൂപ നിക്ഷേപം നടന്നുവെന്നാണ് ആർബിഐ കണക്ക്. 21 പൊതുമേഖല ബാങ്കുകളിൽ 14 ബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്ക് വിവരവകാശരേഖയിൽ ലഭ്യമല്ല.