Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനും അമ്മയ്ക്കും നേരെ കയ്യേറ്റം: ഗണേഷ്കുമാർ ഒത്തുതീർപ്പിന്, ഇടപെട്ട് പിള്ളയും

Ganesh-Kumar-Ananthakrishnan-Sheena ഗണേഷ് കുമാർ (ഇടത്), പരാതിക്കാരായ അനന്തകൃഷ്ണനും അമ്മ ഷീനയും (വലത്)

അഞ്ചൽ (കൊല്ലം)∙ കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാർ എംഎൽഎ ഒത്തുതീർപ്പിന്. സംഭവത്തിൽ ഗണേഷിന്റെ പിതാവ് ആർ.ബാലകൃഷ്ണ പിള്ളയും ഇടപെട്ടതായാണു സൂചന. കേസിൽ മർദിക്കപ്പെട്ട അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീർപ്പാക്കാൻ ഗണേഷിന്റെ ഭാഗത്തു നിന്നുള്ള ശ്രമം.

ഇതു സംബന്ധിച്ച ചർച്ച ഉടൻ നടക്കുമെന്നാണറിയുന്നത്. ഗണേഷ് ഒന്നുകിൽ പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നാണ് ആവശ്യം. സംഭവത്തിൽ പ്രാദേശിക സമുദായ സംഘടനയും ഒത്തുതീർപ്പു ശ്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ജൂൺ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകൻ അനന്തകൃഷ്ണനും എംഎൽഎയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡിൽ, ഗണേഷ്കുമാറിന്റെ കാറിന് എതിർദിശയിൽ കാറിൽ വന്ന അനന്തകൃഷ്ണൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഗണേഷ്കുമാർ അനന്തകൃഷ്ണനെ മർദിക്കുകയും തടസ്സം പിടിക്കാൻചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തെന്നാണു പരാതി.

എന്നാൽ ഗണേഷിനെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയത്. മർദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗണേഷ്കുമാർ റോഡിൽവച്ചു കയ്യിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നു പരാതിപ്പെട്ട ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചിരുന്നു. മൊഴിയിലെ വിവരങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നാണു സൂചന.

ഇതിനിടെ എംഎൽഎയ്ക്കെതിരെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനു സ്വീകരിക്കുന്ന വകുപ്പുകൾ ചുമത്തിയേക്കുമെന്ന സൂചനയെത്തുടർന്നാണ് ഒത്തുതീർപ്പിനു ശ്രമം ആരംഭിച്ചത്. മൊഴിയിൽ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്നു സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചൽ സിഐ ടി.സതികുമാറാണു മൊഴിപകർപ്പ് ഏറ്റുവാങ്ങിയത്. 

പിള്ളയുടെ അകന്ന ബന്ധുവാണ് സംഭവത്തിൽ ഉൾപ്പെട്ട ഷീനയും മകനുമെന്നാണു വിവരം. കേസിൽപ്പെട്ടതിൽ കുടുംബം ഭയചകിതരാണ്. പിള്ളയെ പിണക്കാനും താൽപര്യമില്ല. എൻജിനീയറിങ് ബിരുദധാരിയായ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധിയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു എന്നാണു കേസ്. സംഭവത്തിൽ ഒത്തുതീർപ്പിനു രാഷ്ട്രീയമായും പൊലീസിൽ നിന്നും സമ്മർദമുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ സമുദായ സംഘടനയും ഇടപെട്ടു. 

ഷീനയുടെ ഭർത്താവ് വിദേശത്തു നിന്ന് എത്തിയിട്ടുണ്ട്. ഇദ്ദേഹം നാളെ മടങ്ങാനിരിക്കുകയാണ്. അതിനു മുൻപ് ഒത്തുതീർപ്പിലെത്താനാണു ശ്രമം. എന്നാൽ ഒത്തുതീർപ്പു ചർച്ച എവിടെയാണെന്നതു സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. നിയമസഭയിൽ ഉൾപ്പെടെ താൻ നിരപരാധിയാണെന്ന കാര്യം ഗണേഷ്കുമാർ ആവർത്തിച്ചിരുന്നു. മാധ്യമങ്ങൾക്കു തന്നോടുള്ള ശത്രുതയാണു സംഭവത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ആവർത്തിച്ചിട്ടും ഒത്തുതീർപ്പിനു ശ്രമിച്ചതാണ് ഇപ്പോൾ വിവാദത്തിലേക്കു നയിച്ചിരിക്കുന്നത്.