Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചിക്കോട് ഫാക്ടറി: നേരിട്ടെത്തിയ വി.എസിന് ഉറപ്പ് നൽകി ഗോയൽ, പിണറായിക്ക് വിമർശനം

Piyush Goyal-VS Achuthanandan പിയുഷ് ഗോയലും വി.എസ്.അച്യുതാനന്ദനും കൂടിക്കാഴ്ച നടത്തിയപ്പോൾ.

ന്യൂഡൽഹി∙ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസിൽ നേരിട്ടെത്തി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. കൂടിക്കാഴ്ചയിൽ അദ്ഭുതവും സന്തോഷവും പങ്കുവച്ച ഗോയൽ ഒരു ഉറപ്പു കൂടി നൽകി– പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിന്മേൽ കനത്ത വിമർശനമാണു ഗോയൽ നടത്തിയത്.

കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ വി.എസ് ശനിയാഴ്ച വൈകിട്ടോടെയാണു റെയിൽ ഭവനിലെത്തി മന്ത്രിയെ കണ്ടത്. താൻ മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതി പ്രഖ്യാപിച്ചത്. ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതിൽ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ഗോയലിന്റെ  ഇടപെടൽ ആവശ്യപ്പെട്ടാണു വി.എസ് നേരിട്ടെത്തിയത്.

Piyush Goyal-VS Achuthanandan വി.എസ്.അച്യുതാനന്ദനെ സ്വീകരിക്കുന്ന പിയുഷ് ഗോയൽ.

വി.എസിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ച ഗോയൽ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകാൻ കാരണമായതെന്നു പറഞ്ഞു. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല. കോച്ച് ഫാക്ടറിക്കു വേണ്ടി കേന്ദ്രം മുന്നോട്ടു പോകും. ഇക്കാര്യത്തിൽ വി.എസിനു വ്യക്തിപരമായിത്തന്നെ ഉറപ്പു നൽകുകയാണെന്നും ഗോയൽ പറഞ്ഞു.

അതേസമയം, കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നു ഗോയൽ പറഞ്ഞു. കേരളത്തിൽ റെയിൽവേ വികസനത്തിനു തടസ്സം സ്ഥലം ഏറ്റെടുത്തു നൽകാതിരിക്കുന്നതാണ്. ആകാശത്തു കൂടി ട്രെയിൻ ഓടിക്കാൻ കഴിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാകുമെന്നും ഗോയൽ‍ പറഞ്ഞു. റെയിൽവേ വികസനത്തിൽ സഹകരിക്കാത്തതിന്റെ പേരിൽ പിണറായി വിജയനു നേരെ വിമർശനവും ഗോയൽ ഉന്നയിച്ചു. 

ഹരിയാനയിലും ഉത്തർപ്രദേശിലും പുതിയ കോച്ച് ഫാക്ടറിയാകാം; പക്ഷേ, കേരളത്തിനു വേണ്ട എന്ന നിലപാടിലൂടെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുകയാണെന്നായിരുന്നു പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.