അഞ്ചൽ (കൊല്ലം)∙ കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാർ എംഎൽഎ മാപ്പു പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകൾ. പത്തനാപുരത്തെ എൻഎസ്എസിന്റെ താലൂക്ക് യൂണിയൻ ഓഫിസിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചിൽ. ഇതോടെ കേസും ഒത്തുതീർപ്പായി.
ഇതു സംബന്ധിച്ച പരസ്യപ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല. ഗണേഷിന്റെ പിതാവ് ആർ.ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീർപ്പു ചർച്ച. അതിക്രമത്തിനിരയായ അനന്തകൃഷ്ണന്റെ അമ്മ ഷീനയും ബന്ധുക്കളും ചർച്ചയ്ക്കെത്തിയിരുന്നു. എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ചർച്ച.
ഗണേഷ് ഒന്നുകിൽ പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. മാപ്പു പറഞ്ഞതോടെ കേസ് പിൻവലിക്കുകയാണെന്ന് ഷീനയും ബന്ധുക്കളും അറിയിച്ചു. ഗണേഷിന്റെ സഹായി അഞ്ചൽ സ്റ്റേഷനിൽ അനന്തകൃഷ്ണനെതിരെ നൽകിയ കേസും പിൻവലിക്കും. എൻജിനീയറിങ് ബിരുദധാരിയായ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധിയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു എന്നായിരുന്നു കേസ്.
സംഭവത്തില്‍ തുടക്കം മുതൽ എൻഎസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ബാലകൃഷ്ണ പിള്ള. ഷീനയുടെ അകന്ന ബന്ധുവുമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പു ചർച്ചയ്ക്കു വഴിയൊരുങ്ങിയത്.
ജൂൺ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകൻ അനന്തകൃഷ്ണനും എംഎൽഎയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡിൽ, ഗണേഷ്കുമാറിന്റെ കാറിന് എതിർദിശയിൽ കാറിൽ വന്ന അനന്തകൃഷ്ണൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഗണേഷ്കുമാർ അനന്തകൃഷ്ണനെ മർദിക്കുകയും തടസ്സം പിടിക്കാൻചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തെന്നാണു പരാതി.
എന്നാൽ ഗണേഷിനെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയത്. മർദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീർപ്പാക്കാൻ ഗണേഷിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്.
ഗണേഷ്കുമാർ റോഡിൽവച്ചു കയ്യിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നായിരുന്നു ഷീനയുടെ മൊഴി. എംഎൽഎയ്ക്കെതിരെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനു സ്വീകരിക്കുന്ന വകുപ്പുകൾ ചുമത്തിയേക്കുമെന്ന സൂചനയെത്തുടർന്നാണ് ഒത്തുതീർപ്പിനു ശ്രമം ആരംഭിച്ചത്.
നിയമസഭയിൽ ഉൾപ്പെടെ താൻ നിരപരാധിയാണെന്ന കാര്യം ഗണേഷ്കുമാർ ആവർത്തിച്ചിരുന്നു. മാധ്യമങ്ങൾക്കു തന്നോടുള്ള ശത്രുതയാണു സംഭവത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ആവർത്തിച്ചിട്ടും ഒത്തുതീർപ്പിനു ശ്രമിച്ചത് വിവാദത്തിലേക്കു നയിച്ചിരുന്നു.