ന്യൂഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുരാരി മേഖലയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചിലരുടെ മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്നതു പോലെയായിരുന്നു. മറ്റുള്ളവർ നിലത്ത് കൈയും കാലും കെട്ടിയിട്ട നിലയിലും. ആത്മഹത്യയാണെന്ന സൂചനയാണു പൊലീസ് നൽകുന്നത്. എന്നാൽ ഒരു സംശയവും തള്ളിക്കളയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സെൻട്രൽ റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണർ രാജേഷ് ഖുറാന അറിയിച്ചു. മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണ്. ഇതിൽ 75 വയസ്സുള്ളയാളും ഉൾപ്പെടുന്നു. മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്.
ബുരാരിയിലെ സാന്ത് നഗറിൽ താമസിച്ചിരുന്ന രണ്ടുനില വീടിനു സമീപം പലചരക്ക്, പ്ലൈവുഡ് വ്യാപാരം നടത്തുകയായിരുന്നു കുടുംബം. എല്ലാ ദിവസവും അവരുടെ കട പുലർച്ചെ ആറിനുതന്നെ തുറക്കുന്നതാണ്. എന്നാൽ ഞായറാഴ്ച രാവിലെ 7.30 ആയിട്ടും തുറക്കാതെ വന്നതോടെയാണ് അയൽക്കാർ അന്വേഷിച്ചുചെന്നത്. വാതിൽ തുറന്നപ്പോൾത്തനെ തൂങ്ങിനിൽക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തി. പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.