Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിര്‍ന്ന നേതാക്കള്‍ മൽസരിക്കട്ടെ; കേരള ബിജെപിയെ നയിക്കാന്‍ പുതുനിര?

രാജീവ് നായർ
Author Details
Amit Shah

കോട്ടയം∙ ഇതര സംസ്ഥാനങ്ങളില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഒഴിവാക്കി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ ദേശീയ നേതൃത്വം തല പുകയ്ക്കുന്നു. ന്യൂജെന്‍ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങളുമായി കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഏറ്റവും വലിയ തലവേദന സംസ്ഥാന നേതൃത്വത്തിലെ രൂക്ഷമായ അഭിപ്രായ ഭിന്നത തന്നെയാവും. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുമ്പു ഗവര്‍ണറാക്കി മിസോറമിലേക്ക് അയച്ചതില്‍ കടുത്ത അതൃപ്തിയുള്ള ആര്‍എസ്എസ് നേതൃത്വവുമായി അമിത്ഷാ ആശയവിനിമയം നടത്തും. സഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അമിത് ഷാ സംസാരിക്കുമെന്നാണ് അറിയുന്നത്.

സംഘടനാ സംവിധാനത്തിലേക്കു പുതുതലമുറ നേതാക്കളെ എത്തിച്ച് ആര്‍എസ്എസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന നിര്‍ദേശത്തിനാണു മുന്‍ഗണനയെന്നാണു റിപ്പോര്‍ട്ട്. നിലവില്‍ വിവിധ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി രംഗത്തിറക്കും. ഇതിനൊപ്പം ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനവിജയം കൈവരിച്ച രണ്ടാംനിര യുവനേതാക്കളില്‍ ആരെയെങ്കിലും അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതും ആലോചനയുണ്ട്. വിഭാഗീയത അവസാനിപ്പിച്ച് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാന പ്രചാരണവിഷയമാക്കി വോട്ടര്‍മാരിലേക്കെത്തിക്കാന്‍ ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയും അമിത് ഷാ ആവശ്യപ്പെടും.

kummanam-rajasekharan-image-8 കുമ്മനം രാജശേഖരൻ

കുമ്മനത്തിന്റെ സ്ഥാനചലനം സംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വത്തിന് അമിത് ഷാ വിശദീകരണം നല്‍കും. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനു ശേഷം കുമ്മനത്തെ ഗവര്‍ണറാക്കുന്ന ദിവസം തന്നെ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനായിരുന്നു ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കുമ്മനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം രാഷ്ട്രപതി ഭവനിൽ നിന്ന് നേരത്തെ പുറത്തുവന്നതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയായിരുന്നുവെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ പദവി ഏറ്റെടുക്കാന്‍ വൈമുഖ്യം പ്രകടിപ്പിച്ച കുമ്മനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ആശയവിനിമയത്തിനു ശേഷമാണ് മിസോറമിലെത്തി ചുമതല ഏറ്റെടുത്തത്.

വിഭാഗീയത മറനീക്കിയ മെഡിക്കല്‍ കോഴ ആരോപണം

വര്‍ക്കല എസ്ആര്‍ എജ്യുക്കേഷനല്‍ ട്രസ്റ്റിനു മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനായി ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദ് വഴി 5.6 കോടി രൂപ നല്‍കിയെന്നും എന്നാല്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ആരോപിച്ച് 2017 മേയ് 19നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു ട്രസ്റ്റിലെ ആര്‍.ഷാജിയാണ് പരാതി നല്‍കിയത്. മേയ് 23നു പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവരടങ്ങിയ കമ്മിഷനെ ചുമതലപ്പെടുത്തി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്നതോടെയാണ് ബിജെപിയിലെ വിഭാഗീയത മറനീക്കിയത്.

പി.കെ.കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതു പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഞെട്ടലുണ്ടാക്കി. പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനായി എം.ടി.രമേശ് വഴി കോഴ നല്‍കിയതായി അറിഞ്ഞുവെന്ന പരാതിക്കാരന്റെ മൊഴിയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ആരോപണം നിഷേധിച്ച രമേശ് ഏറെ വൈകാരികമായാണു വിഷയത്തോടു പ്രതികരിച്ചതും.

mt-ramesh എം.ടി.രമേശ്

കോളജിന്റെ ആളുകള്‍ രണ്ടു തവണ തന്നെ സമീപിച്ചപ്പോഴും പറ്റില്ലെന്നു പറഞ്ഞു മടക്കിവിട്ടതായും രമേശ് വിശദീകരിച്ചു. ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ പൊട്ടിക്കരഞ്ഞ രമേശ്, സഹപ്രവര്‍ത്തകര്‍ തന്നെ കൊല്ലാക്കൊല ചെയ്യുകയാണെന്നും ആരോപിച്ചു വ്യക്തിഹത്യക്കു ശ്രമിച്ചവര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. രമേശിനെ കുടുക്കാന്‍ അന്വേഷണ കമ്മിഷന്‍ ശ്രമിച്ചുവെന്ന് ആരോപണവിധേയനായ ആര്‍.എസ്.വിനോദ് പിന്നീടു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു വീഴ്ച സംഭവിച്ചുവെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ടായി. കോര്‍ കമ്മിറ്റിയെ അറിയിക്കാതെ അന്വേഷണക്കമ്മിഷനെ വച്ചതിനെ പി.എസ്. ശ്രീധരന്‍പിള്ളയും എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വിമര്‍ശിച്ചു. അഴിമതി വിവാദത്തില്‍ ആരോപണവിധേയരില്‍ ഒരാളായ രാകേഷ് ശിവരാമന് കുമ്മനവുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആര്‍.എസ് വിനോദ് വ്യക്തിപരമായി നടത്തിയ അഴിമതിയാണെന്നും പാര്‍ട്ടിക്കു പങ്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. തുടര്‍നടപടി കേന്ദ്രനേതൃത്വത്തിനു വിടുകയും ചെയ്തു. കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.വി. രാജേഷിനെ പാര്‍ട്ടി പദവികളില്‍നിന്നു പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇതു മുരളീധരപക്ഷത്തിനു കനത്ത തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് ഫണ്ട്, വ്യാജ രസീത് വിവാദം

ഇതിനിടെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് സംസ്ഥാന നേതൃത്വം മുക്കിയെന്ന ആരോപണം ഉയര്‍ന്നുവന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പു വരവു ചെലവു കണക്കുകള്‍ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗത്തിലോ ജനറല്‍ സെക്രട്ടറിമാര്‍ക്കു മുന്നിലോ അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കണക്കുകള്‍ക്കായി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പലതവണ ആവശ്യമുയര്‍ന്നിട്ടും ഫലമുണ്ടായിട്ടില്ലെന്നു കേന്ദ്രനേതൃത്വത്തിനു മുന്നില്‍ പരാതിയെത്തി. കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് കൈകാര്യം ചെയ്തതു ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാരായിരുന്ന ഉമാകാന്തന്‍, കെ.സുഭാഷ് എന്നിവരായിരുന്നു.

സംസ്ഥാനത്തെ എ വിഭാഗത്തിലുള്ള 15 നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് കേന്ദ്ര നേതൃത്വം അനുവദിച്ചത്. ഇതില്‍ മൂന്നു മണ്ഡലങ്ങളിലൊഴികെ മുഴുവന്‍ തുക സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിട്ടില്ലെന്നു പരാതിയുയര്‍ന്നു. ബി വിഭാഗത്തിലുള്ള മണ്ഡലങ്ങളില്‍ 20-35 ലക്ഷം രൂപ വീതവും സി വിഭാഗത്തില്‍ 15 ലക്ഷം രൂപ വീതവും നല്‍കാനാണു നിര്‍ദേശിച്ചതെങ്കിലും തുക സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായി.

V Muraleedharan വി.മുരളീധരൻ

കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനിടെ വ്യാജ രസീത് ഉപയോഗിച്ചു പിരിവു നടത്തിയെന്ന ആരോപണത്തിലും പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും പരസ്പരം ചെളിവാരിയെറിഞ്ഞു. ദേശീയ കൗൺസിൽ യോഗത്തിന്റെ സാമ്പത്തിക വിഭാഗം കണ്‍വീനര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെയായിരുന്നുവെന്നു വ്യക്തമാക്കുന്ന ഭാരവാഹിപ്പട്ടിക വി. മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സമ്മേളനത്തിന്റെ ധനകാര്യ ചുമതല തനിക്കായിരുന്നുവെന്ന നിലയ്ക്കു വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. താന്‍ ആ വിഭാഗത്തിന്റെ സഹകണ്‍വീനര്‍ മാത്രമായിരുന്നുവെന്നും പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ് എന്നിവരായിരുന്നു മറ്റു സഹകണ്‍വീനര്‍മാരെന്നും മുരളീധരന്‍ വ്യക്തമാക്കി.

സുരേന്ദ്രനെ ഒഴിവാക്കി രമേശിനു ചുമതല

തുടര്‍ന്ന് 2017 നവംബറില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ മുരളീധരപക്ഷത്തിനെതിരേ നേതൃത്വം വാളെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ യുവമോര്‍ച്ചയുടെ സുപ്രധാന ചുമതലയില്‍നിന്ന് ഒഴിവാക്കി പകരം എം.ടി. രമേശിനു ചുമതല നല്‍കി. നേതൃയോഗത്തില്‍ കുമ്മനം പൊടുന്നനെ പ്രഖ്യാപനം നടത്തുകയായിരുന്നു. ബിജെപി കേന്ദ്രനേതൃത്വവും ആര്‍എസ്എസും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. യുവമോര്‍ച്ചയ്ക്കു പകരം കര്‍ഷകമോര്‍ച്ചയുടെ ചുമതലയാണു കെ.സുരേന്ദ്രനു നല്‍കിയത്. ഇതോടെ മുരളീധരപക്ഷം കടുത്ത അതൃപ്തിയിലായി.

Adv PS Sreedharan Pillai പി.എസ്. ശ്രീധരൻ പിള്ള

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം പ്രകടമായിരുന്നു. നേതാക്കളുടെ ഭാഗത്തുനിന്ന് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം ഉണ്ടാകാതിരുന്നതാണു വോട്ടു കുറയാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപം ഉയരുകയും ചെയ്തു. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനെ സംബന്ധിച്ച് കൂട്ടുത്തരവാദിത്തമില്ലാതെ നേതാക്കള്‍ പ്രസ്താവന നടത്തിയതു കടുത്ത അതൃപ്തിക്കിടയാക്കി. കെ.എം. മാണിയെ സംബന്ധിച്ച ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന വി. മുരളീധരന്റെ പ്രസതാവനയും വിവാദമായി. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്നും ആരോടും അയിത്തമില്ലെന്നും സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള തിരുത്തി. തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭാംഗമാകുമെന്ന വാര്‍ത്ത പരക്കുകയും പിന്നീട് മുരളീധരന്‍ രാജ്യസഭാംഗമാകുകയും ചെയ്തതു ബിഡിജെഎസിനുള്ളില്‍ കടുത്ത അതൃപ്തിക്കിടയാക്കി. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ശ്രീധരന്‍ പിള്ള നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത് ഇതുമായി കൂട്ടിവായിക്കണം. താന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തുള്ള സമീപനം നിലവിലുള്ള സംസ്ഥാന നേതൃത്വം പിന്തുടരുന്നില്ലെന്ന് പിള്ള തുറന്നടിച്ചു. തിരഞ്ഞെടുപ്പു പരാജയത്തില്‍നിന്നു ബിജെപി പാഠം പഠിക്കണമെന്നും ചെങ്ങന്നൂരിലെ മാറ്റം നേതാക്കള്‍ക്കു വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ കുറ്റപ്പെടുത്തൽ.

related stories