തിരുവല്ല∙ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഓർത്തഡോക്സ് സഭയിലെ നാലു വൈദികർക്കെതിരെയുള്ള എഫ്ഐആർ ക്രൈബ്രാഞ്ച് സംഘം തിരുവല്ല ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ഫാ. ഏബ്രഹാം വർഗീസ്, ഫാ.ജെയ്സ് കെ.ജോർജ്, ഫാ.ജോൺസൺ വി.മാത്യു , ഫാ.ജോബ് മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. 354, 354 എ, 376, 506 വകുപ്പ് പ്രകാരം സ്ത്രിത്വത്തെ അപമാനിക്കൽ, മാനഭംഗം, ഭീഷണി എന്നീ കുറ്റങ്ങൾ ചമുത്തിയിട്ടുണ്ട്. എസ്പി മെറിൻ ജോസഫും സംഘത്തിലുണ്ടായിരുന്നു.
അതേസമയം, നാലുവൈദികർ തന്നെ പീഢിപ്പിച്ചുവെന്നു ക്രൈംബ്രാഞ്ചിനു മൊഴി നൽകിയ യുവതി ഇന്നലെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരായി. അഞ്ചുമണിയോടെ എത്തിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസിന്റെ തുടർനടപടികളുടെ ഭാഗമായി ക്രിമിനൽ നടപടി ക്രമം 164–ാം വകുപ്പുപ്രകാരം മജിസ്ട്രേറ്റിനു മുൻപിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു.