മുംബൈ∙ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ചായ ബോംബെ സ്റ്റേക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) നിന്ന് 222 കമ്പനികളുടെ ഓഹരികൾ നീക്കം ചെയ്തു. ഓഹരികൾ നീക്കം ചെയ്യുന്നതിനു മുന്നോടിയായി രണ്ടു ദിവസങ്ങൾക്കു മുൻപ് കമ്പനികൾക്കു നോട്ടിസ് അയച്ചിരുന്നു. വ്യാപാരം അവസാനിപ്പിച്ച 222 കമ്പനികളിൽ ആറെണ്ണം ദേശീയ സ്റ്റോക് എക്സ്ചേഞ്ചിന്റെ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടവയാണ്.
വ്യാജ കമ്പനികൾക്കു നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇവയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇതിന്റെ ഭാഗമായി ആറു മാസങ്ങൾക്കു മുമ്പു ഈ കമ്പനികളുടെ വ്യപാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഓഹരി നീക്കം ചെയ്ത കമ്പനികളുടെ ഉടമകൾ, ബിഎസ്ഇ നിശ്ചയിക്കുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികൾ തിരിച്ചുവാങ്ങേണ്ടതാണ്.
ഉടമകൾക്ക് ഇനി സ്റ്റോക് എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുന്നതിനു നിയന്ത്രണവുമുണ്ടാകും. ഓഹരി നിയന്ത്രണ ബോർഡായ ‘സെബി’ 331 കമ്പനികളുടെ ഓഹരികൾ നീക്കം ചെയ്യണമെന്നു ബിഎസ്ഇയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബിഎസ്ഇയുടെ നടപടി.