Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎസ് അസോ. യോഗം: ‘യുദ്ധം’ നയിച്ച് തച്ചങ്കരി, സെക്രട്ടറിക്ക് 40 പേർ ഒപ്പിട്ട കത്ത്

thachankary ടോമിൻ തച്ചങ്കരി

തിരുവനന്തപുരം∙ സമാന്തര യോഗം ചേർന്നതിനു പിന്നാലെ ഐപിഎസ് അസോസിയേഷനിലെ ഭിന്നത വെളിപ്പെടുത്തി ഒരു വിഭാഗത്തിന്റെ നീക്കം. അസോസിയേഷൻ യോഗം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കത്തു നൽകി. 40 പേർ ഒപ്പിട്ട കത്താണ് അസോസിയേഷൻ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനു കൈമാറിയത്. ഉന്നത പൊലീസുകാർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആവശ്യം.

ഐപിഎസ് അസോസിയേഷൻ യോഗം ഉടൻ വിളിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പൊലീസ് ഉന്നതതല യോഗത്തിൽ നിരാകരിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ  ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നു. എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ പൊലീസുകാരുടെ ദാസ്യപ്പണി വിവാദമായിരുന്നു. ഈ പ്രശ്നത്തിൽ അംഗങ്ങൾക്കു വേണ്ടി അസോസിയേഷൻ രംഗത്തു വന്നില്ലെന്നതായിരുന്നു സമാന്തര യോഗക്കാരുടെ പരാതി. തച്ചങ്കരിയും സുദേഷ് കുമാറും ഒരേ ബാച്ച് (1987) ഉദ്യോഗസ്ഥരാണ്. 

മുഖ്യമന്ത്രിയുടെ യോഗത്തിൽ തുടക്കം

ജൂൺ അവസാനവാരം പൊലീസ് ആസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിന്റെ തുടർച്ചയായി നടന്ന യോഗത്തിലായിരുന്നു ആദ്യ പൊട്ടിത്തെറി. മുഖ്യമന്ത്രി മടങ്ങിയശേഷവും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ യോഗം തുടർന്നു. ഇതിനിടെ, ഐപിഎസ് അസോസിയേഷൻ യോഗം ഉടൻ ചേരണമെന്ന ആവശ്യവുമായി തച്ചങ്കരി എഴുന്നേറ്റു. ഡ്രൈവർക്കു മർദനമേറ്റതിനെ തുടർന്ന് ഐപിഎസുകാരെ അടച്ചാക്ഷേപിച്ചു വാർത്തകൾ വന്നിട്ടും പ്രതിരോധിക്കാൻ അസോസിയേഷൻ രംഗത്തുവന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു.

ബാർബർമാരും തോട്ടക്കാരും ക്യാംപ് ഫോളോവർമാരുടെ പ്രതിനിധികളായി വന്നു ചാനലുകളിൽ ആരോപണം ഉന്നയിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂനിയർ ഉദ്യോഗസ്ഥരായ രാഹുൽ ആർ.നായർ, ഹരിശങ്കർ, ജയനാഥ് തുടങ്ങിയവരും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ, അസോസിയേഷൻ അച്ചടക്കമുള്ള സംഘടനയാണെന്നും പരസ്യ പ്രതികരണത്തിനു കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുൻ സെക്രട്ടറി ഐജി മനോജ് ഏബ്രഹാം രംഗത്തെത്തി. അതിനിടെ ബെഹ്റ ഇടപെട്ടു ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോൾ യോഗം ചേരരുതെന്നും അതു മുഖ്യമന്ത്രിയുടെ പ്രസംഗത്തോടുള്ള വിയോജിപ്പായി ചിത്രീകരിക്കപ്പെടുമെന്നും ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ ബെഹ്റ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സമാന്തര യോഗക്കാരോടു പറഞ്ഞു. തുടർന്നു വൈകിട്ട് പൊലീസ് ആസ്ഥാനത്ത് എസ്പി പി.എൻ.ഉണ്ണിരാജൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യാത്രയയപ്പു ചടങ്ങു തീർന്നയുടൻ ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം അവിടെ ഇരിക്കണമെന്നു തച്ചങ്കരി ആവശ്യപ്പെട്ടു. എന്നാൽ ഡിജിപിമാരായ എ.ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, എഡിജിപി ആർ.ശ്രീലേഖ എന്നിവർ ഉൾപ്പെടെ ഏതാനും പേർ അപ്പോൾ തന്നെ മടങ്ങി. 

ഐപിഎസ് അസോസിയേഷൻ നിർജീവമാണെന്നും ഉടൻ യോഗം ചേർന്നു നിയമാവലി രൂപീകരിച്ചു റജിസ്റ്റർ ചെയ്യണമെന്നും യോഗത്തിൽ തച്ചങ്കരി പറഞ്ഞു. അസോസിയേഷൻ യോഗം ജൂലൈ അഞ്ചിനു ചേരണമെന്നാവശ്യപ്പെട്ടുള്ള കത്ത് പി.പ്രകാശിനു നൽകാനും അന്നത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ഐപിഎസുകാരുടെ കയ്യൊപ്പിനായി ജില്ലകളിലേക്കു വിടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഈ കത്ത് തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ എത്തിയിരുന്നു. ടോമിൻ തച്ചങ്കരിയുടെ ഓഫിസിൽ നിന്നാണു ഒപ്പിടാൻ കത്തു കൊടുത്തുവിട്ടത്. ആദ്യ ഒപ്പും തച്ചങ്കരിയുടേതായിരുന്നു. ഏതാനും യുവ ഐപിഎസ് ഉദ്യോഗസ്ഥരും പൊലീസ് ആസ്ഥാനത്തെ ചിലരും യോഗ ആവശ്യം അംഗീകരിച്ചു കത്തിൽ ഒപ്പിട്ടിട്ടുണ്ട്. സംഘടന റജിസ്റ്റർ ചെയ്യണം, നിയമാവലി അംഗീകരിക്കണം എന്നിവയാണ് അടിയന്തര യോഗത്തിനു കാരണമായി ഉന്നയിക്കുന്നത്. 

അതേസമയം പ്രത്യേക കാരണമില്ലാതെ അസോസിയേഷൻ യോഗം എന്ന പേരിൽ മറ്റു ജില്ലകളിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കു തലസ്ഥാനത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്ഥർ ജില്ല വിടണമെങ്കിൽ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി വേണം.

സാധാരണ ഔദ്യോഗിക യോഗദിവസമാണ് അസോസിയേഷൻ യോഗവും വിളിക്കുന്നത്. ജൂലൈ അഞ്ചിന് ഒരു യോഗവും വിളിച്ചിട്ടില്ല. യോഗത്തിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്നു ബെഹ്റ ഉറപ്പുനൽകിയെന്ന പ്രചാരണം ശരിയല്ലെന്നും ഇവർ പറയുന്നു.

related stories