Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡിജിപിയുടെ മകൾക്കു പ്രത്യേക പരിഗണനയില്ല; അറസ്റ്റ് തടയില്ല: ഹൈക്കോടതി

Gavaskar-and-Sudhesh-Kumar മർദനമേറ്റ പൊലീസുകാരൻ ഗാവസ്കർ (ഇടത്), എഡിജിപി സുധേഷ് കുമാർ (വലത്)

കൊച്ചി∙ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല. എഡിജിപിയുടെ മകൾക്കു പ്രത്യേക പരിഗണന നൽകാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. മകൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച കോടതി പരിഗണിക്കും. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. തുടർ നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം.

ഔദ്യോഗിക വാഹനം ഓടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ഗവാസ്കറോടു ജൂൺ 13ന് സുദേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ ഗവാസ്കർ തന്നെ വാഹനവുമായി എത്തുകയായിരുന്നു. ഈ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തർക്കത്തിന് ഇടയാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു. മാത്രമല്ല, ഗവാസ്കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

സംഭവ ദിവസം മ്യൂസിയം ഭാഗത്തു തങ്ങളെ ഇറക്കിയശേഷം സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കൊള്ളാൻ ഗവാസ്കറിനോടു പറഞ്ഞിരുന്നു. എന്നാൽ വ്യായാമം കഴിഞ്ഞു മടങ്ങിവന്നപ്പോഴും ഗവാസ്കർ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടു മടങ്ങിപ്പോയില്ലെന്നു ചോദിച്ചപ്പോൾ ഗവാസ്കർ ക്ഷോഭിച്ചു സംസാരിച്ചു. ഗവാസ്കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. ജാതിപ്പോരു വിളിച്ചു തന്നെ അപമാനിച്ചെന്നും ഹർജിയിൽ പറയുന്നു.

ജൂൺ 14നാണ് എഡിജിപിയുടെ മകൾ മർദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്കർ പൊലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ പ്രഭാത നടത്തത്തിനായി എ‍ഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടുപോയിരുന്നുവെന്നും അവിടെവച്ച് മകൾ മർദിച്ചുവെന്നുമാണ് ഗവാസ്കറുടെ പരാതി.