തിരുവല്ല∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു ചികിൽസ നിഷേധിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു മാർത്തോമ സഭ. പത്തനംതിട്ട കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വലിയ തിരുമേനിയുടെ ആരോഗ്യനില തൃപ്തികരമാണ്.
വെല്ലൂരിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും പതിവു രീതിയിലുള്ള ഭക്ഷണക്രമടക്കം തിരുമേനി പാലിക്കുണ്ടെന്നും സഭാ സെക്രട്ടറി വ്യക്തമാക്കി.
വിദേശത്തുള്ള മാർത്തോമ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ അനുമതി ലഭിക്കാത്തതിനാൽ ക്രിസോസ്റ്റം വലിയ തിരുമേനിയെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം സഭ തടഞ്ഞുവെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ മൂലം കഴിഞ്ഞ ജൂൺ മുപ്പതിനാണ് ക്രിസോസ്റ്റം തിരുമേനിയെ പതിവായി ചികിത്സിക്കുന്ന കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.