Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

11 പേർ മരിച്ച ആ രാത്രി ഭാട്ടിയ കുടുംബത്തിനൊപ്പം പന്ത്രണ്ടാമൻ? അന്വേഷണം വഴിമാറുന്നു

Burari-Deaths-One-Week 1) സന്ത് നഗറിലെ തെരുവ് 2) ലളിത് ഭാട്ടിയ 3) പ്രിയങ്ക, നാരായണി ദേവി. 4) ആത്മഹത്യയ്ക്കു തലേന്ന് വീട്ടിലേക്ക് സ്റ്റൂളുകൾ കൊണ്ടുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ.

ന്യൂഡൽഹി∙ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പൊലീസ് അന്വേഷണം വഴിമാറ്റുന്നു. സംഭവം ‘കൂട്ട മോക്ഷപ്രാപ്തിയുടെ’ ഭാഗമായുള്ള ആത്മഹത്യയാണെന്നുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘം, ഇതിനു പിന്നിലെ പ്രേരകശക്തി ആരാണെന്നാണു തിരയുന്നത്. ജൂലൈ ഒന്നിനു രാവിലെയാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം (12), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരാണു മരിച്ചത്. 

സംഭവത്തിനു പിന്നിൽ പന്ത്രണ്ടാമൻ ഉണ്ട് എന്ന കാര്യത്തിൽ ബന്ധുക്കളും നിർണായക മൊഴി നല്‍കിയതായാണു സൂചന. സംഭവത്തെ മന്ത്രവാദത്തിൽ തളച്ചിടാതെ പുതിയ അന്വേഷണം വേണമെന്ന അപേക്ഷയും ബന്ധുക്കൾ പൊലീസിനു കൈമാറി. കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണാനിരിക്കുകയാണ് ഇവർ.

Read: മരണത്തിലേക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്മുന്നിൽ

Pipes-found-in-the-wall-of-House---Burari-Death ബുറാഡിയിലെ ഭാട്ടിയ കുടുംബത്തിന്റെ വീട്ടുചുമരിൽ കണ്ടെത്തിയ 11 പൈപ്പുകൾ.

സംഭവദിവസം ഭാട്ടിയ കുടുംബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. ഇതു സാധാരണ സംഭവിക്കാത്തതാണ്. തുറന്ന ഗേറ്റിലൂടെയാണ് അയൽവാസികളിലൊരാൾ രാവിലെ അകത്തു കയറിയതും 11 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയതും. ഇതാണു പന്ത്രണ്ടാമന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള തെളിവായി ബന്ധുക്കൾ പറയുന്നത്. യാതൊരു തരത്തിലുള്ള മന്ത്രവാദവുമായും ഭാട്ടിയ കുടുംബത്തിനു ബന്ധമുണ്ടായിരുന്നില്ലെന്ന് അയൽവാസികളും ഉറപ്പിക്കുന്നു. 

പൂജാരിണിയും സംശയ നിഴലിൽ

ഗീത മാ എന്ന പേരിലുള്ള പൂജാരിണിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വീട്ടിൽ ചെറുക്ഷേത്രം നിർമിക്കാനും പൂജിക്കാനും വേണ്ടിയാണു താൻ സാധാരണ പോകാറുള്ളതെന്നും ഭാട്ടിയ കുടുംബത്തിൽ ഇതുവരെ പോയിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. ‘മോക്ഷപ്രാപ്തി ചടങ്ങ്’ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ലളിത് തന്നെയോ താൻ അദ്ദേഹത്തെയോ കണ്ടിട്ടില്ല.

Delhi Burari Family ഭാട്ടിയ കുടുംബാംഗങ്ങൾ (ഫെയ്സ്ബുക് ചിത്രം)

ലളിതിനെ ആദ്യമായി കാണുന്നത് സംഭവത്തിനു പിന്നാലെ ടിവിയിലാണെന്നും ഗീത പറഞ്ഞു. ലളിതിന്റെ പിതാവിനെ അറിയാമായിരുന്നു. താൻ പൂജാകർമങ്ങൾ ചെയ്യുന്നത് പ്രദേശവാസികൾക്കെല്ലാം അറിയാം. ബുറാഡിയിലെ വീട്ടിലെ ചെറുക്ഷേത്രത്തിൽ പൂജകൾക്കായി ജൂലൈ ഏഴിനു വരാൻ പറഞ്ഞിരുന്നു. ഭാട്ടിയ കുടുംബവുമായി മറ്റൊരു തരത്തിലുള്ള ബന്ധവും ഇതുവരെയുണ്ടായിട്ടില്ലെന്നും ഗീത വ്യക്തമാക്കി. ബുറാഡിയിലെ വീട് നിർമിച്ച കോൺട്രാക്ടറുടെ മകളാണ് ഗീത. 

കഴുത്തിലെ ആ മുറിവുകളും രാത്രിയിലെ പവർകട്ടും!

കൊലപാതകമായാണു നിലവിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവി കഴുത്തിൽ ബെൽറ്റു മുറുക്കി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ശേഷിച്ച 10 പേരും കഴുത്തിൽ കുരുക്കു മുറുകിയാണു മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും. ആരും ശാരീരിക ആക്രമണത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമാണ്. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ മരിച്ച പ്രതിഭയുടെ കഴുത്തിൽ മുറിവിന്റെ അടയാളങ്ങളുണ്ടെന്നാണു ബന്ധുക്കൾ പറയുന്നത്. ഇതു കഴുത്തിൽ കുരുക്കു മുറുകിയതിനു പിന്നാലെ ആരോ മുറിച്ചതാണെന്നാണു ബന്ധുക്കളുടെ പരാതി. 

Read: പ്രചോദനം പ്രേതങ്ങളും പാരാ നോർമൽ ഷോകളും

കൂട്ട ആത്മഹത്യയ്ക്കു നേതൃത്വം നൽകിയതെന്നു പറയുന്ന ലളിത് ഭാട്ടിയയുടെ കൈകൾ അയഞ്ഞ രീതിയിലാണു കെട്ടിയിരുന്നത്. ഇദ്ദേഹത്തിന്റെ തലച്ചോറിൽ രക്തക്കുഴലുകൾ പൊട്ടിയിരുന്നതായും കണ്ടെത്തിയിരുന്നു. രണ്ടര അടി ഉയരമുള്ള സ്റ്റൂളാണ് തൂങ്ങിമരണത്തിനായി ഉപയോഗിച്ചത്. എന്നാൽ കാൽ തറയിൽ ഏകദേശം സ്പർശിക്കാറായ നിലയിലായിരുന്നു പത്തു മൃതദേഹങ്ങളും. 11 വർഷമായി ലളിത് എഴുതിയതെന്നു കരുതുന്ന ഡയറിയിൽ പലരുടെയും കയ്യക്ഷരമുണ്ട്. ഇതിൽ ലളിത് എഴുതിയതാണെന്നു കരുതുന്ന പലതും വേറെ ആരുടെയോ കയ്യക്ഷരമാണെന്നും ബന്ധുക്കൾ പറയുന്നു. 

Delhi-Burari-Death-2 ഭാട്ടിയ കുടുംബാംഗങ്ങൾ

വീട്ടു ചുമരിൽ 11 പൈപ്പുകൾ കണ്ടെത്തിയതിനും ദുർമന്ത്രവാദവുമായി ബന്ധമില്ലെന്നു ബന്ധുക്കൾ പറയുന്നു. വീട്ടിലേക്കു വായുസഞ്ചാരം ഉറപ്പാക്കാൻ വേണ്ടിയാണ് അതു ചെയ്തതെന്ന് അതിനു നേതൃത്വം നൽകിയ ബന്ധു തന്നെ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവം നടന്ന രാത്രി പുലർച്ചെ രണ്ടു മുതൽ നാലു വരെ പ്രദേശത്ത് പവർകട്ടായിരുന്നു. മരണം നടന്ന വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ വയറുകൾ രണ്ടു ദിവസം മുൻപേ തന്നെ ആരോ അറുത്തു മാറ്റിയിരുന്നതായും കണ്ടെത്തി. കാവൽനായയെ മുകളിലെ നിലയിൽ കെട്ടിയിട്ട നിലയിലാണു കണ്ടെത്തിയത്. ഇതിനെ കൂട്ടിലടയ്ക്കുകയാണു പതിവ്. ഇതെല്ലാം കേസിൽ പന്ത്രണ്ടാമന്റെ സാന്നിധ്യമുണ്ടെന്ന സംശയമേറ്റുന്നു.

മരിച്ചവരിൽ ഫൊറൻസിക് വിദ്യാര്‍ഥിനിയും!

അതിനിടെ, കേസുമായി ബന്ധപ്പെട്ടു പുതിയ ചില തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. 2007ൽ എഴുതിയ ചില കുറിപ്പുകളാണ് ഇവയിലൊന്ന്. ആ വർഷമാണ് ലളിതിന്റെ പിതാവ് മരിക്കുന്നത്. തുടർന്ന് അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നു വ്യക്തമാക്കുന്നതാണു കുറിപ്പിലെ വിവരങ്ങള്‍. എന്നാൽ ഇത്തരത്തിൽ 11 വർഷമായി എഴുതിക്കൊണ്ടിരുന്ന കുറിപ്പുകളെപ്പറ്റി തങ്ങൾക്കു യാതൊരു ധാരണയുമില്ലെന്ന് രാജസ്ഥാനിലെ ക്വാട്ടയിൽ താമസിക്കുന്ന ലളിതിന്റെ മൂത്ത സഹോദരൻ ദിനേഷ് സിങ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ സഹോദരി സുജാത നാഗ്പാൽ ഹരിയാനയിലെ പാനിപ്പത്തിലാണു താമസം. ഇവർക്കും ഇത്തരമൊരു ഡയറി എഴുത്തിനെപ്പറ്റി അറിയില്ല. 

Read: വീട്ടിലാകെ അഞ്ച് ആത്മാക്കൾ

എന്നാൽ മരിച്ചു പോയ പിതാവുമായി ലളിത് സംസാരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഭാര്യ ടിന പറഞ്ഞിരുന്നതായി ബന്ധുക്കളിലൊരാൾ വ്യക്തമാക്കി. ഒരാൾക്കുണ്ടാകുന്ന മാനസിക വൈകല്യം മറ്റുള്ളവരിലേക്കും പകർന്നു നല്‍കുന്ന ‘ഷെയേഡ് സൈക്കോസിസ്’ ആയിരുന്നോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിച്ചു. അപ്പോഴും പത്തു പേരും എങ്ങനെ ഒരാളെ അനുസരിച്ചു എന്ന ചോദ്യം ബാക്കി. മാത്രവുമല്ല ലളിതിന്റെ മൂത്ത സഹോദരൻ ഭുവ്നേഷിന്റെ മക്കളിലൊരാൾ ഫൊറൻസിക് പഠനത്തിലായിരുന്നു ബിരുദാനന്തര ബിരുദമെടുത്തിരുന്നത്. 

ഇനി സൈക്കളോജിക്കൽ ഓട്ടോപ്സിയിലേക്ക്...

മരിച്ചവരുടെ മാനസിക നില സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായി ‘സൈക്കളോജിക്കൽ ഓട്ടോപ്സി’ക്കും ഒരുങ്ങുകയാണു പൊലീസ്. മരണത്തിന് തൊട്ടുമുൻപ്, അല്ലെങ്കിൽ അവസാന നിമിഷങ്ങളിൽ 11 പേരുടെയും മാനസിക നില എന്തായിരുന്നുവെന്നു പരിശോധിക്കുകയാണു ലക്ഷ്യം. അന്വേഷണം ചിലപ്പോൾ ആഴ്ചകൾക്കും മാസങ്ങൾക്കും മുൻപു വരെയുള്ള മാനസിക നില പരിശോധനയിലേക്കു നീളും. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും ഇവരുമായി ബന്ധമുണ്ടായിരുന്ന മറ്റുള്ളവരിൽ നിന്നും ഉൾപ്പെടെ ശേഖരിക്കുന്ന വിവരങ്ങളാണ് ഇക്കാര്യത്തിൽ ഉപയോഗിക്കുക. 

Lalit-Bhatia--Burari-Deaths ലളിത് ഭാട്ടിയ ഇടത്, ജൂൺ 30നു രാത്രിയിലെ സിസിടിവി ദൃശ്യം.

നേരത്തേ സുനന്ദ പുഷ്കർ കേസിലും ആരുഷി തൽവാര്‍ കേസിലും ഈ രീതി ഉപയോഗിച്ചിരുന്നു. സുനന്ദയുടെ മരണത്തിൽ ‘സൈക്കളോജിക്കൽ ഓട്ടോപ്സി’യെ പൊലീസ് കുറ്റപത്രത്തിൽ പോലും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുറാഡിയിലെ കുടുംബത്തിൽ ഒരാൾ പോലും ബാക്കിയില്ലെന്നത് ഇവിടെ തിരിച്ചടിയാകുന്നുണ്ട്.

Read: ആ രാത്രി കാവൽനായ കുരച്ചില്ല

എന്നാൽ വീട്ടിൽ നിന്നു ലഭിച്ച 11 വർഷത്തെ ഡയറിക്കുറിപ്പിൽ നിന്നുള്ള വിവരങ്ങളുടെ വിശകലനം ഇക്കാര്യത്തിൽ നിർണായക തെളിവാകുമെന്നാണു കരുതുന്നത്. നിലവിൽ 11 പേരുടെയും ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.

related stories