മലപ്പുറം∙ എഴുത്തുകാരായ ദീപ നിഷാന്ത്, അപർണ പ്രശാന്തി എന്നിവരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവല്ലം സ്വദേശി വണ്ടിത്തടം ശാന്തിപുരം സജിഭവനിൽ രഞ്‌ജു (24) ആണ് അറസ്റ്റിലായത്. കാർത്തിക് ശിവ എന്ന വ്യാജ പ്രൊഫൈലിൽനിന്നായിരുന്നു പ്രധാന ആക്രമണം. ഇയാൾ നേരത്തേ അപർണയോടു മാപ്പു ചോദിച്ചിരുന്നെങ്കിലും വൈകാതെ വീണ്ടും അസഭ്യവർഷം തുടങ്ങുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് പിടികൂടിയ രഞ്ജുവിനെ മലപ്പുറത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. അപർണയ്ക്കെതിരായ ഭീഷണിയെക്കുറിച്ച് പോസ്റ്റിട്ടതോടെയാണ് ദീപ നിഷാന്തിനെതിരെയും അധിക്ഷേപമുണ്ടായത്. അപർണയ്ക്കെതിരായ ഫെയ്സ്ബുക്ക് അധിക്ഷേപത്തിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് രഞ്ജു.
അല്ലു അർജുൻ നായകനായ സിനിമയുടെ മലയാളം പതിപ്പ് കണ്ടിറങ്ങുമ്പോൾ അപർണ ഫെയ്‌സ്‌ബുക്കിലിട്ട ചിത്രത്തിന്റെ അടിക്കുറിപ്പിനോടുള്ള പ്രതികരണമായാണു ഭീഷണിസന്ദേശങ്ങൾ എത്തിയത്. അല്ലു അർജുൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പേരിലും വ്യാജ, യഥാർഥ പ്രൊഫൈലുകളിൽനിന്നും ഭീഷണിയും അശ്ലീല സന്ദേശങ്ങളുമെത്തി.
ഇതിൽ പങ്കില്ലെന്ന് വ്യക്തമാക്കിയ ഫാൻസ് അസോസിയേഷൻ, അപർണയെ വിളിച്ച് ഖേദമറിയിച്ചിരുന്നു. പക്ഷേ ‘കൃഷ്‌ണ ബോയ്‌സ്’ എന്ന ഗ്രൂപ്പിൽനിന്ന് ഭീഷണി തുടർന്നു. ‘അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ട് തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോൾ, മഴയത്ത് തിയറ്ററിൽ പോസ്‌റ്റ് ആകുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ’ എന്നാണ് അപർണ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.