മുംബൈ ∙ നഗരത്തിലെ പ്രശസ്തരായ ഡബ്ബാവാലകളുമായി സഹകരിച്ച് മുൻ ഡിജിപി ഡി. ശിവാനന്ദൻ കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച റൊട്ടി ബാങ്കിന് മികച്ച പ്രതികരണം. പട്ടിണി കിടക്കുന്ന പതിനായിരക്കണക്കിനു പേരുടെ വിശപ്പുമാറ്റാൻ ആരംഭിച്ച റൊട്ടി ബാങ്ക്, വിവിധ ഭക്ഷണ ശാലകളിലും ആഘോഷപരിപാടികളിലും അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യും. റൊട്ടി ബാങ്കിന്റെ ഹെൽപ് ലൈൻ നമ്പരിൽ വിളിച്ചാൽ, ഉടൻ അവരെത്തി ഭക്ഷണം വാനുകളിൽ കൊണ്ടു പോകും.
പെട്ടെന്നു കേടാകാത്ത ചപ്പാത്തി, ചോറ്, പച്ചക്കറികൊണ്ടുളള കറികൾ, പരിപ്പ് തുടങ്ങിയവയാണു പ്രധാനമായും ശേഖരിക്കുന്നത്. ഇത് ഒന്നുമുതൽ ഒന്നര മണിക്കൂറിനകം ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. ലണ്ടനിൽ വ്യവസായിയായ നിതിൽ ഖാനാപുർക്കർ റൊട്ടി ബാങ്കിൽ സഹകരിക്കുന്നുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ തുടങ്ങിയാണ് ഇദ്ദേഹം റൊട്ടി ബാങ്കുമായി സഹകരിച്ചു തുടങ്ങിയത്. ഇതുവരെ നഗരത്തിലെ 75,000ൽ പരം പേർക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞതായി മുംബൈ പൊലീസ് കമ്മിഷണർ കൂടിയായിരുന്ന ശിവാനന്ദൻ (67) വെളിപ്പെടുത്തി.