Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റായ ശീലങ്ങള്‍ തിരുത്തണം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

Tomin Thachankari കെ‌എസ്‌ആർടിസി കണ്ടക്ടറായി എം‍ഡി ടോമിൻ ജെ. തച്ചങ്കരിയെത്തിയപ്പോൾ. – ഫയൽ ചിത്രം.

തിരുവനന്തപുരം∙ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സങ്കുചിത താല്‍പര്യങ്ങളും അവകാശവും സ്വാതന്ത്ര്യവും ത്യജിച്ച് സ്ഥാപനത്തെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്നു കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന്റെ കത്ത്. സ്ഥാപനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് എംഡി ജീവനക്കാര്‍ക്ക് കത്തയച്ചത്.

തൊഴിലാളി സംഘടനകള്‍ മാനേജ്മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കാനാകില്ലെന്നും, മുന്‍ മാനേജുമെന്റുകള്‍ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുത്തതാണ് സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും എംഡി കത്തില്‍ ഓര്‍മപ്പെടുത്തുന്നു.

നിയമപരമായി സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തെ നിഷേധിക്കുവാന്‍ മാനേജ്മെന്റിന് കഴിയില്ല. ജോലി സമയത്ത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളും ഓഫിസിലെ പ്രകടനവുമാണ് തടഞ്ഞത്. ഇതു ഭരിക്കുന്ന സര്‍ക്കാരിന്റെ നയമാണ്. മാനേജ്മെന്റ് പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ടര മാസത്തിനുള്ളില്‍ നിയമവിരുദ്ധമായി ഒരു തൊഴിലാളിയെപോലും പിരിച്ചു വിട്ടിട്ടില്ല. സ്വാധീനമുപയോഗിച്ച്, ശാരീരിക അവശതകളുടെ പേരില്‍ ലഘുവായ ജോലികള്‍ തരപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. ഇതിനു തടയിടാനാണ് ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്. 

കിഫ്ബി വഴി പുതിയ ബസുകള്‍ വാങ്ങുന്നതിനെക്കുറിച്ചും കത്തില്‍ വിമര്‍ശനമുണ്ട്. പുതിയ ബസുകള്‍ ലഭിക്കുന്നത് സന്തോഷകരമാണെങ്കിലും 1,000 ബസുകള്‍ കടം വാങ്ങി നിരത്തിലിറക്കുന്നത് ഗുരുതരമായ കടക്കെണിയിലേക്ക് സ്ഥാപനത്തെ എത്തിക്കുമെന്ന് എംഡി മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോള്‍ തന്നെ ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ നടത്താനാകുന്നില്ല. 1,000 ബസ് കൂടി വന്നാല്‍ നഷ്ടം കൂടും. കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള ലോണ്‍ തുക ആറു മാസത്തിനുശേഷം ഉപയോഗിക്കാം എന്ന് കിഫ്ബിയെ അറിയിച്ചിട്ടുണ്ട്.

ഒട്ടും താല്‍പര്യമില്ലാതെയാണ് എംഡിയുടെ പദവി ഏറ്റെടുത്തത്. ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കുന്നു. 

related stories