നെയ്യാറ്റിൻകര∙ നഗരസഭയിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജിൽ പ്രവർത്തകർക്കു പരുക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. നെയ്യാറ്റിൻകര നഗരസഭയിൽ അധ്യക്ഷ ഉൾപ്പടെയുള്ളവർ ബാർ ലൈസൻസുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചാണു യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച നെയ്യാറ്റിൻകരയിൽ ഹർത്താലിനു ബിജെപി ആഹ്വാനം ചെയ്തു.
നഗരസഭയിലേക്ക് എത്തുംമുൻപു പൊലീസ് തടഞ്ഞു. പിരിഞ്ഞുപോകാത്ത പ്രവർത്തകർക്കു നേരെ ലാത്തിവീശി. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രകിരൺ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രഞ്ചിത്ത് ചന്ദ്രൻ, മഞ്ചത്തല സുരേഷ്, ശ്രീലാൽ, ആലം പൊറ്റ ശ്രീകുമാർ, അംഗമുഗൾ സന്തോഷ് തുടങ്ങിയവർക്കു ഗുരുതരമായി പരിക്കേറ്റു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ അധ്യക്ഷൻ അഡ്വ. സുരേഷ് തുടങ്ങിയവർ പരുക്കേറ്റവരെ സന്ദർശിച്ചു.