പത്തനംതിട്ട∙ കെഎസ്ആർടിസിയിൽ ദീർഘദൂരയാത്രകൾക്ക് ഇനി കൂടുതൽ ലോ ഫ്ലോർ എസി ബസുകളെ നിയോഗിക്കുന്നു. കാസർകോഡ് മുതൽ തിരുവനന്തപുരത്തുവരെയുള്ള ദീർഘദൂരസർവീസുകൾക്കാണ് ഇനി ലോ ഫ്ലോർ ബസുകളെത്തുക. നിലവിൽ ഓരോ ഡിപ്പോയിലും ചെറിയ റൂട്ടുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഇൗ ബസുകളെ പിൻവലിക്കും. ഓരോ ഡിപ്പോയിലും അറ്റകുറ്റപ്പണിക്ക് കയറ്റി ആഴ്ചകളോളം ഡിപ്പോകളിൽ തന്നെ കിടക്കുകയാണിപ്പോൾ ഇൗ ബസുകൾ. ഇതു വൻനഷ്ടമാണ് കെഎസ്ആർടിസിക്ക് വരുത്തുന്നത്.
കെയുആർടിസി എന്ന കമ്പനിയുണ്ടാക്കിയാണ് കെഎസ്ആർടിസി ഇൗ ബസുകളെ ഓപ്പറേറ്റ് ചെയ്യുന്നത്. വോൾവോ കമ്പനിയിൽനിന്ന് അറ്റകുറ്റപ്പണികൾക്ക് ഓരോ ഡിപ്പോയിലും ആളെത്തണമെന്നതും ബസുകൾ ആഴ്ചകളോളം കട്ടപ്പുറത്തിരിക്കുന്നതിനു കാരണമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മൂന്ന് ഡിപ്പോകളിൽ മാത്രമായി ഇതിന്റെ ഓപ്പറേഷനും മെയിന്റനൻസും ചുരുക്കും ഇവിടെനിന്നാകും ദീർഘദൂര റൂട്ടുകൾ നിശ്ചയിച്ച് സർവീസിനയക്കുക. ഇതിന്റെ റൂട്ട് ഇന്ന് വൈകിട്ട് കെഎസ്ആർടിസി പുറത്തുവിടും.