ചെന്നൈ∙ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നളിനി ചിദംബരം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യയായ നളിനിയോട് ചോദ്യം ചെയ്യലിനു ഹാജാരാകാൻ ആവശ്യപ്പെട്ട് പുതിയ സമൻസ് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ജസ്റ്റിസ് എം.എം.സുന്ദർ, ജസ്റ്റിസ് ആനനന്ദ് വെങ്കടേഷ് എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ നളിനി നൽകിയ ഹർജി ഏപ്രിൽ 24ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ തള്ളിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ മാസം 19-നാണു നളിനി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഇതിൽ നേരത്തെ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചു. ശാരദാ കമ്പനിക്കു വേണ്ടി കോടതിയിൽ ഹാജരാകാൻ ഒരു കോടി രൂപ ഫീസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണു നളിനിക്കെതിരായ കേസ്.