Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്യരുടെ ചെലവിൽ വഴിവിട്ട ജീവിതമാണ് ഇമ്രാന്റേത്: മുൻഭാര്യ റഹം ഖാൻ

imran-khan-reham-khan ഇമ്രാൻ ഖാൻ, റഹം ഖാൻ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനുമായ ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ. ഇമ്രാന്‍ഖാൻ അഴിമതിക്കാരനാണ്, സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെട്ടിരുന്നു, പരസ്ത്രീബന്ധമുണ്ടായിരുന്നു തുടങ്ങിയ ‌ആരോപണങ്ങളാണു മുൻഭാര്യ റഹം ഖാൻ ഉന്നയിച്ചിരിക്കുന്നത്. പാക്ക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയുമായ റഹം ഖാനെ 2015 ജനുവരിയിലാണ് ഇമ്രാൻ വിവാഹം ചെയ്തത്. ഒക്ടോബറിൽ വിവാഹമോചനം നേടി.

തന്റെ പുസ്തകത്തിൽ 10 മാസത്തെ ദാമ്പത്യത്തെക്കുറിച്ച് വിശദമായി പറയുന്നതിനിടെയാണ് തെഹ്‍രീകെ ഇൻസാഫ് (പിടിഐ) നേതാവായ ഇമ്രാൻ ഖാനും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കൾക്കും എതിരായ ആരോപണങ്ങളുള്ളത്. പുസ്തകഭാഗങ്ങൾ നേരത്തേ ചോർന്നിരുന്നു. അതിലെ വിവരങ്ങളെ ന്യായീകരിച്ചു റഹം ഇപ്പോൾ രംഗത്തെത്തിയതോടെ ഇമ്രാൻ ഖാൻ പ്രതിരോധത്തിലായി. പാക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഇമ്രാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃക പിൻപറ്റിയിരുന്നെന്നും റഹം എഴുതിയിട്ടുണ്ട്.

അന്യരുടെ ചെലവിലാണ് ഇമ്രാന്റെ ജീവിതം. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും വിവിധ നേതാക്കൾ കൊണ്ടുവന്നു കൊടുക്കും. രാജ്യത്തെ ഭരണസംവിധാനത്തിലെ അഴിമതിയെപ്പറ്റി ഇന്നുവരെ ഇമ്രാൻ സംസാരിച്ചിട്ടില്ല. ഹസാര സർവകലാശാലയിൽ 500 പേരെ എടുക്കുന്നതുമായി ബന്ധപ്പെട്ട് പിടിഐ നേതാവ് അസം സ്വാതിയ്ക്കെതിരെ ഉയർന്ന സ്വജനപക്ഷപാത ആരോപണത്തോട് ഇമ്രാൻ പ്രതികരിച്ചില്ല. വനംമാഫിയയെ കീഴ്പ്പെടുത്തി ഖൈബർ–പക്തൂൺ മേഖലാ സർക്കാർ ജപ്തി ചെയ്ത തടികൾ ഇമ്രാൻ കുറഞ്ഞ പൈസയ്ക്ക് ലേലത്തിൽ പിടിച്ചു വീട്ടിലെത്തിക്കാൻ ശ്രമിച്ചെന്നും റഹം ആരോപിച്ചു.

മുഖ്യമന്ത്രി പർവേസ് ഖട്ടക്കിന് എതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ പാർട്ടിയിലെ ആരെയും അനുവദിച്ചിരുന്നില്ല. പൊതു ഖജനാവിന് ഏറെ ധനനഷ്ടം വരുത്തുന്ന പെഡോ (പക്തൂൺക്വാ എനർജി ഡെവലപ്മെന്റ് ഓർഗനൈസേഷൻ– പിഇഡിഒ) പദ്ധതിയെക്കുറിച്ചു മിണ്ടിയില്ല. ഇമ്രാന് ദുർമന്ത്രവാദവും ലഹരി മരുന്നുകളുടെ വ്യാപക ഉപയോഗവും ഉണ്ടായിരുന്നെന്നും റഹം പറയുന്നു.

ഇമ്രാന്റെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചും ആരോപണങ്ങളുണ്ട്. സ്വവർഗാനുരാഗിയായ ഇമ്രാൻ പങ്കാളികളെ തേടുന്നത് താൻ കണ്ടിട്ടുണ്ട്. മുറിയിൽനിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ട്. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. ഉസ്മ കർദാർ ഉൾപ്പെടെയുള്ളവരോടു നഗ്നദൃശ്യങ്ങൾ അയക്കാൻ സ്ഥിരമായി ആവശ്യപ്പെടും. തന്റെ സാമീപ്യത്തിൽപോലും അടുത്തിരിക്കാൻ ഉസ്മയെ നിർബന്ധിക്കാറുമുണ്ട്. പല സ്ത്രീകൾക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട്.

പ്രശസ്ത ഗായിക ഗ്രേസ് ജോൺസിനൊപ്പം തന്നെയും കൂട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇമ്രാൻ ആഗ്രഹിച്ചിരുന്നു. പല ബന്ധങ്ങളിലും മക്കളുണ്ടായിരുന്നെങ്കിലും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പാക് ക്രിക്കറ്റ് നായകനായിരുന്നപ്പോള്‍ ഇമ്രാന്റെ വലംകൈയായിരുന്ന വസിം അക്രത്തെയും റെഹം വെറുതെ വിട്ടില്ല. മരിച്ചുപോയ സ്വന്തം ഭാര്യ കറുത്തവര്‍ഗ്ഗക്കാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതു കാണാൻ വസീം അക്രത്തിന് ഹരമായിരുന്നെന്നും അവർ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇമ്രാൻ മൂന്നാം വിവാഹം ചെയ്തത്. അഞ്ചു മക്കളുടെ മാതാവും അധ്യാത്മിക പ്രഭാഷകയുമായ ബുഷറ മനേകയാണ് അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാമത്തെ ഭാര്യ. ഇമ്രാന്റെ പാർട്ടിയെക്കുറിച്ചു ബുഷറ നടത്തിയ ചില പ്രവചനങ്ങൾ ഫലിച്ചതോടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള സർ ജയിംസ് ഗോൾഡ് സ്മിത്തിന്റെ മകൾ ജമീമ ഗോൾഡ്സ്മിത്ത് ആണ് ആദ്യഭാര്യ. 1995ൽ പാരിസിൽ വിവാഹം. 2004ൽ വിവാഹമോചനം നേടി.