ന്യൂഡൽഹി ∙ പിഡിപിയെ ഭിന്നിപ്പിക്കാനും തകർക്കാനും ബിജെപി ശ്രമിച്ചാൽ അനന്തരഫലം കടുത്തതായിരിക്കുമെന്ന മുന്നറിയിപ്പുമായി പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കടുത്ത ഭാഷയിലാണ് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെയുള്ള മെഹബൂബയുടെ ആക്രമണം. ‘പിഡിപിയിൽ ഭിന്നത സൃഷ്ടിക്കാൻ ഡൽഹിയിൽനിന്നു ശ്രമുണ്ടായാൽ, മറ്റൊരു സലാഹുദ്ദീനെയോ യാസിൻ മാലിക്കിനെയോ സൃഷ്ടിക്കുന്നതിനു തുല്യമായിരിക്കും അത്. പിഡിപിെയ തകർക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം വലുതായിരിക്കും’– മെഹബൂബ പറഞ്ഞു. പിഡിപിയെ കരുതിക്കൂട്ടി ആക്രമിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിലുള്ള കശ്മീർ ജനതയുടെ വിശ്വാസം തന്നെ നഷ്ടപ്പെടുമെന്നും അവർ പറഞ്ഞു.
അതേസമയം, മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ നാഷനൽ കോൺഫറന്‍സ് നേതാവ് ഒമർ അബ്ദുല്ല രംഗത്തെത്തി. പിഡിപി തകർന്നാൽ കശ്മീരിൽ കലഹം ഉണ്ടാകുമെന്നു കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹബൂബ, അവരുടെ ഭരണകാലത്ത് കശ്മീരിലുണ്ടായ കലഹങ്ങളെ മനപ്പൂർവം മറക്കുകയാണെന്നു ഒമർ ട്വിറ്ററിൽ പ്രതികരിച്ചു.