തിരുവനന്തപുരം∙ രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കെ.മുരളീധരൻ എംഎൽഎ. കോൺഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ലെന്നു കെ.മുരളീധരൻ പറഞ്ഞു. നാലു വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാൻ ഇതല്ല മാർഗം. രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാർട്ടിയിൽ ഉണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read more at: രാമായണമാസത്തിൽ ‘രാഷ്ട്രീയയുദ്ധം’; രാമായണ പാരായണത്തിന് കോൺഗ്രസും
രാമായണമാസം ആചരിക്കുന്നതിനു സിപിഎമ്മും ബിജെപിയും തുടക്കമിട്ടതിനു പിന്നാലെയാണു കോൺഗ്രസും രംഗത്തെത്തിയത്. 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോൺഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനാകും. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനാണു നീക്കം.
രാമായണമാസം ആചരിക്കുന്നതിനുള്ള സിപിഎം തീരുമാനം വിവാദമായിരുന്നു. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.