കോട്ടയം ∙ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
ആലപ്പുഴയിൽ അങ്കണവാടികൾക്ക് അവധിയാണ്. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും മാറ്റമില്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതു പിൻവലിച്ചു. ഇതിനു പകരം ഈ മാസം 28നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും ക്ലാസുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കൊല്ലത്ത് സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല. അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. 21ന് പ്രവൃത്തിദിനമായിരിക്കും.
കേരള സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ 21ലേക്ക് മാറ്റി. ആരോഗ്യ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. ചില പ്രത്യേക സാഹചര്യങ്ങളാൽ കൊച്ചി കുസാറ്റ് തിങ്കളാഴ്ച പ്രവർത്തിക്കും. മുൻകുട്ടി നിശ്ചയിച്ച ക്ലാസുകളും പരിപാടികളും തടസ്സമില്ലാതെ നടക്കും.