ന്യൂഡൽഹി∙ എട്ടു വർഷമായി പാർലമെന്റിന്റെ പരിഗണനയിലുള്ള വനിത സംവരണ ബിൽ പാസാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. ബിൽ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂർണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററിൽ പങ്കുവച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വെല്ലുവിളി.
‘‘ഒരു രാഷ്ട്രീയക്കാരനിൽ നിന്നു ഉയർന്നു പ്രധാനമന്ത്രി പ്രവർത്തിക്കേണ്ട സമയമായി. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കു. കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കൾക്കുണ്ടാകും’’– രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇതു സൂചിപ്പിച്ച് പ്രധാനമന്ത്രിക്കുള്ള കത്തും ട്വീറ്റിനോടൊപ്പം അദ്ദേഹം പങ്കുവച്ചു.
പാർലമെന്റിൽ മൂന്നിൽ ഒന്നു സീറ്റുകൾ സ്ത്രീകൾക്കു ഉറപ്പാക്കുന്നതിനുള്ള ‘വനിതാ സംവരണ ബിൽ’ 2010 – ലാണ് രാജ്യസഭയിൽ പാസായത്. എന്നാൽ വിവിധ കോണുകളിൽ നിന്നുയരുന്ന എതിർപ്പുകളെ തുടർന്നു ലോക്സഭയിൽ ഇതുവരെയും ബിൽ പാസായിട്ടില്ല. കഴിഞ്ഞ നാലു വർഷമായി ലോക്സഭയിൽ ബിജെപിക്കു ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിട്ടും ബിൽ പാസാക്കാത്തതിലാണ് കോൺഗ്രസ് അധ്യക്ഷന്റെ വിമർശനം
എല്ലാ റാലികളിലും സ്ത്രീശാക്തീകരണത്തെ കുറിച്ചു സംസാരിക്കുന്ന പ്രധാനമന്ത്രി, സ്ത്രീകൾക്ക് ഏറ്റവും ഗുണകരമായ വനിതാ സംവരണാ ബിൽ പാസാക്കി അതു പ്രാവർത്തികമാക്കണമെന്നു മോദിക്കുള്ള കത്തിൽ രാഹുൽ സൂചിപ്പിക്കുന്നു. അടുത്ത വർഷകാല സമ്മേളനമാണ് അതിന് ഏറ്റവും ഉചിതം. ഇനിയും വൈകിയാൽ, വരുന്ന തിരഞ്ഞെടുപ്പിനു മുൻപ് ബിൽ പാസാക്കാൻ സാധിക്കില്ല. ബില്ലിനു പിന്തുണയർപ്പിച്ചു 32 ലക്ഷത്തോളം ആളുകളുടെ ഒപ്പ് കോണ്‍ഗ്രസ് സമാഹരിച്ചിരുന്നതായും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.