ബെയറ്ലി∙ യുപിയിൽ മുത്തലാഖിനു ഇരയായ സ്ത്രീക്കു വിലക്ക് (ഫത്‌വാ) ഏർപ്പെടുത്തി. ഭർത്താവ് മുത്തലാഖ് ചെല്ലിയതിനെതിരെ കോടതിയെ സമീപിച്ചതിനും മുത്തലാഖിനെതിരെ പ്രവർത്തിച്ചതിനുമാണ് ബെയറ്ലി സ്വദേശി നിദാ ഖാനെതിരെ ഇമാം, ഫത്‌വാ പുറപ്പെടുവിച്ചത്.
മരുന്ന്, പ്രാർഥന തുടങ്ങിയ ആവശ്യങ്ങളിൽ യാതൊരു സഹായവും പാടില്ലെന്നാണു വ്യവസ്ഥ. ഇതു ലംഘിക്കുന്നവർക്കെതിരെ സമാനരീതിയിൽ നടപടിയുണ്ടാകും. കൂടാതെ, മരിച്ചതിനു ശേഷം ആചാരപ്രകാരമുള്ള ചടങ്ങുകളും, കബറും ലഭിക്കില്ല. സമുദായത്തിനെതിര നിലപാടു സ്വീകരിച്ചതിനു പരസ്യമായ മാപ്പു പറയുന്നതു വരെ വിലക്കു തുടരും.
2015ലാണ് യുപി സ്വദേശിയായ ഉസ്മാൻ റസാ ഖാൻ എന്ന യുവാവുമായി നിദാ ഖാന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ ഒരു വർഷത്തിനു ശേഷം ഉസ്മാൻ നിദയെ മുത്തലാഖു ചൊല്ലി. ഇനിനെതിരെ കോടതിയെ സമീപിച്ച നിദാ അനുകൂലമായ വിധിയും നേടി. അതിനുശേഷം മുസ്‌ലിം സമുദായത്തിലെ അനീതികൾക്കെതിരെ പോരാടിയതാണ് ഇപ്പോൾ വിലക്കിൽ കലാശിച്ചത്.
അതേസമയം, ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്നു നിദാ ഖാൻ പ്രതികരിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നു ആർക്കും തന്നെ വിലക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.