മറയൂർ∙ അഭിമന്യു കൊലപാതക കേസിൽ മുഖ്യപ്രതി പിടിയിലായതിൽ സന്തോഷമുണ്ടെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ മാധ്യമങ്ങളോട്. പ്രതികൾക്കു ജാമ്യം നൽകരുതെന്നും പുറത്തിറക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയിലായതിനെ കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു രാവിലെയാണ് മൂന്നാം വർഷ അറബിക് വിദ്യാർഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രഡിഡന്റുമായ മുഹമ്മദിനെ പൊലീസ് അറസ്റ്റു ചെയതത്. കൊലപാതകത്തിനു ശേഷം ബെംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോൺ കോളുകൾ പിന്തുടർന്നാണ് കർണാടക അതിർത്തിയിൽനിന്നു പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.
നേരത്തെ, അഭിമന്യുവിനെ കൊന്ന കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കിൽ താനും കുടുംബാംഗങ്ങളും ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്നു മനോഹരൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.