കൊച്ചി∙ വർഷങ്ങൾക്കു മുൻപു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ടു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ വിളിച്ചുവരുത്തുകയായിരുന്നു.
വെള്ളാപ്പള്ളി വിദേശ കറൻസി സ്വീകരിച്ചുവെന്നും അതുപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തിയെന്നുമായിരുന്നു പരാതി. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണു വെള്ളാപ്പള്ളിയെ വിളിപ്പിച്ചതെന്നും തെളിവൊന്നും ലഭിച്ചില്ലെന്നും കേസെടുത്തിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു. പരാതി വ്യാജമാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.