തൃശൂര്‍∙ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എംഎൽഎയുടെ അക്രമം. ടോള്‍ നല്‍കാതെ സ്റ്റോപ് ബാരിയര്‍ തകര്‍ത്ത് എംഎല്‍എ വാഹനം ഓടിച്ചുപോയി. ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കി.
ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ആര് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ല. ടോള്‍ വാങ്ങാന്‍ വൈകി. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയത്. എംഎൽഎ എന്നെഴുതിയ സ്റ്റിക്കർ വണ്ടിയിൽ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാൻ ടോൾ ജീവനക്കാർ തയ്യാറായില്ലെന്നും പി.സി.ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശൂരിൽ നിന്നും കൊച്ചിയിലേക്കു വരികയായിരുന്നു എംഎൽഎ. ആഡംബര വാഹനത്തിലായിരുന്നു വരവ്. ടോൾ പ്ളാസയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കു വാഹനം ജനപ്രതിനിധിയുടേതാണെന്നു മനസിലായിരുന്നില്ല. എംഎൽഎയോടു ടോൾ ചോദിച്ചതോടെ പ്രകോപിതനായ പി.സി. ജോർജും സഹായികളും വണ്ടിയിൽ നിന്നിറങ്ങി സ്റ്റോപ് ബാരിയർ ഒടിച്ചു. തുടർന്ന് വാഹനം ഓടിച്ചു പോയി.