Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‍വ കേസ്: പ്രതികളുടെ അഭിഭാഷകൻ ഇനി സർക്കാരിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ

Stop Rape കഠ്‍വ സംഭവത്തെ തുടർന്നു നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

ശ്രീനഗർ∙ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കഠ്‍വ സംഭവത്തിലെ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഇനി സര്‍ക്കാരിന്റെ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ (എഎജി). കേസില്‍ പ്രതികളായ ചിലർക്കു വേണ്ടി ഹാജരായ അസീം സാവ്നിയെ എഎജിയായി നിയമിച്ചുകൊണ്ടു ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു. 31 അഭിഭാഷകരെ അഡീഷനൽ അഡ്വക്കേറ്റ്സ് ജനറൽ, ഡപ്യൂട്ടി അഡ്വക്കേറ്റ് ജനറൽ, സർക്കാർ അഭിഭാഷകർ തുടങ്ങിയ ചുമതലകളിലേക്കാണു പരിഗണിച്ചിരിക്കുന്നത്. 15 പേർക്കു ഹൈക്കോടതിയുടെ കശ്മീർ ശാഖയിലേക്കും 16 പേർക്കു ജമ്മു ശാഖയിലേക്കുമാണു നിയമനം.

ജമ്മു ശാഖയിലേക്കുള്ള 16 പേരുടെ കൂട്ടത്തിലാണ് അസീം സാവ്നിയുടെയും പേരുള്ളത്. നേരത്തേ, ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഡപ്യൂട്ടി അഡ്വക്കറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നയാളാണു സാവ്നി. സംഭവം നീതിന്യായ വ്യവസ്ഥയുടെ ഞെട്ടിക്കുന്ന ലംഘനമാണെന്നു മുന്‍  മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ പ്രതികരിച്ചു. വിഷയത്തില്‍ ഗവർണര്‍ എൻ.എൻ. വോറ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

നിയമനത്തിൽ പ്രതിഷേധിച്ചു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വിചാരണയിലാണു ശ്രദ്ധയെന്നും കഠ്‍വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു. രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസിൽ നാലു പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ എട്ടു പേരെയാണ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 10ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഒരാഴ്ചയ്ക്കു ശേഷം കണ്ടെത്തുകയായിരുന്നു.