ന്യൂഡൽഹി∙ അവിശ്വാസ പ്രമേയ ചർച്ചയിൽ റഫാൽ ഇടപാട് പരാമർശിച്ച രാഹുൽ ഗാന്ധിക്കു മറുപടിയുമായി ഫ്രാൻസ്. റഫാല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നും ഫ്രാൻസ് പ്രസ്താവനയിൽ അറിയിച്ചു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന കരാർ ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടെന്ന് കേന്ദ്രം പറയുന്നു. എന്നാൽ ഫ്രഞ്ച് പ്രസിഡന്റിനെ താൻ കണ്ടപ്പോൾ അത്തരമൊരു കരാർ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുൽ സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഫ്രാൻസിന്റെ പ്രസ്താവനയ്ക്കെതിരെ രാഹുൽ പ്രതികരണവുമായി രംഗത്തെത്തി. അവർക്കു നിഷേധിക്കണമെങ്കിൽ അങ്ങനെയാകാം. പക്ഷേ, റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന കരാർ ഇല്ലെന്നാണു ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞത്. ഡോ.മൻമോഹൻ സിങ്, ആനന്ദ് ശർമ എന്നിവരും ഈ സമയം തനിക്കൊപ്പമുണ്ടായിരുന്നെന്നും രാഹുൽ വിശദീകരിച്ചു.