Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കെടുതി: കേരളത്തിനാവശ്യം 831.1 കോടി രൂപയുടെ കേന്ദ്ര സഹായം

kiren-rijiju കേന്ദ്രമന്ത്രിമാരായ കിരൺ റിജ്ജു, അൽഫോൻസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ എന്നിവർ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സ്ഥലങ്ങൾ‌ സന്ദർശിക്കാൻ പോകുന്നു.

കൊച്ചി∙ സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം കൊച്ചിയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കേന്ദ്രമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ചു കേന്ദ്ര സഹായം ആവശ്യപ്പെടുന്ന നിവേദനവും മന്ത്രിക്കു സമര്‍പ്പിച്ചു.

മഴക്കെടുതി നേരിടാൻ 831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണു സംസ്ഥാനം കണക്കാക്കിയിരിക്കുന്നത്. 55,007 ഹെക്ടര്‍ കൃഷിസ്ഥലമാണു വെള്ളത്തിനടിയിലായത്. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 20% അധിക മഴയാണ് ഈ സീസണില്‍ കേരളത്തിലുണ്ടായത്. 116 മരണങ്ങളാണ് മഴക്കെടുതി മൂലം സംഭവിച്ചത്. കനത്ത മഴയില്‍ 965 ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നു സംസ്ഥാനത്തിനു തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമുണ്ടാകുമെന്നു മന്ത്രി അറിയിച്ചു. ദുരന്ത ബാധിത മേഖലകളില്‍ വിന്യസിച്ച എന്‍ഡിആര്‍എഫ് സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അനുസരിച്ചു നടപടി സ്വീകരിക്കാമെന്നു മന്ത്രി പറഞ്ഞു. 47 പേരടങ്ങുന്ന നാലു സംഘങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇവര്‍ക്കാവശ്യമായ സ്റ്റീല്‍ ബോട്ടുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു.

തീരദേശ മേഖലയിലുള്ളവര്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ചും കേന്ദ്ര സംഘത്തിനു മുന്നില്‍ വിശദീകരിച്ചു. തീരദേശ മേഖലയില്‍നിന്ന് ആളുകള്‍ ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു അഭിനന്ദിച്ചു. മുംബൈയില്‍ തീരമേഖലയില്‍നിന്ന് ആളുകള്‍ ഒഴിയാത്ത സാഹചര്യമാണെന്നു മന്ത്രി പറഞ്ഞു.

യോഗത്തില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ഷീല ദേവി, അസിസ്റ്റന്റ് കലക്ടര്‍ പാട്ടീല്‍ പ്രാഞ്ജാന്‍ ലഹേന്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

related stories