വാഷിങ്ടൻ∙ ഹെൽസിങ്കി ഉച്ചകോടിക്കു ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സമ്മാനിച്ച ഫുട്ബോളിനു യുഎസിൽ സുരക്ഷാപരിശോധന. പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങൾക്കുമുള്ള പതിവു പരിശോധനയെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശദീകരണമെങ്കിലും പന്തു കിട്ടിയത് പുടിന്റെ കയ്യിൽനിന്നായതുകൊണ്ടു ചർച്ച ചൂടുപിടിച്ചു.
മാധ്യമസമ്മേളനത്തിലാണു ട്രംപിനു ഫുട്ബോൾ സമ്മാനിച്ചത്. ആ പന്ത് പന്ത്രണ്ടുകാരൻ മകൻ ബാരന് ഇഷ്ടപ്പെടുമെന്നു പറഞ്ഞു ട്രംപ്, ഭാര്യ മെലനിയയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. പുടിൻ നൽകിയ പന്തിൽ ചാരയന്ത്രങ്ങൾ വല്ലതും ഒളിപ്പിട്ടുണ്ടാകാമെന്നു റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ട്വീറ്റ് ചെയ്തിരുന്നു. അതു നന്നായി പരിശോധിച്ചിട്ടു മതി വൈറ്റ് ഹൗസിൽ കയറ്റാനെന്നും ഉപദേശിച്ചു.
പുടിന്റെ പന്ത് ബാരൻ തട്ടിക്കളിക്കുമോ?
പ്രസിഡന്റിനു ലഭിക്കുന്ന പാരിതോഷികങ്ങൾ സ്വന്തമായി എടുക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. 2011ൽ, ബറാക് ഒബാമയ്ക്കു ജർമൻ ചാൻസലർ അംഗല മെർക്കൽ രണ്ട് അഡിഡാസ് പന്തുകൾ സമ്മാനിച്ചിരുന്നു. ഒബാമയുടെ മക്കളായ മലിയയ്ക്കും സാഷയ്ക്കുമുള്ള സമ്മാനങ്ങളായിരുന്നു അവ. ഒബാമ പക്ഷേ, അവ നാഷനൽ ആർക്കൈവ്സിനു വിട്ടുകൊടുത്തു. ആ പന്തുകളും അതിനൊപ്പമുള്ള കിറ്റും വിലപരിധിക്കു പുറത്തായിരുന്നതാണു കാരണം. എന്നാൽ, സ്വന്തം കീശയിൽനിന്നു പണം സർക്കാരിനു കൊടുത്തു സാധനം വാങ്ങാം.