ബെംഗളൂരു ∙ കാവേരി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ശ്രീരംഗപട്ടണത്തിനടുത്തു വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന വെല്ലസ്‌ലി പാലം തകർന്നു. കാവേരിക്കു കുറുകെയുണ്ടായിരുന്ന 200 വർഷം പഴക്കമുള്ള പൈതൃക സ്മാരക പാലമാണ് പ്രളയത്തിലും കുത്തൊഴുക്കിലും നടുഭാഗം തകർന്ന് ഒലിച്ചുപോയത്. 40 മീറ്ററോളം ദൂരം കാണാതായി.
ശിവാന സമുദ്ര എന്ന സ്ഥലത്താണ് 1818ൽ മൈസൂരു രാജവംശം നിർമിച്ച ഈ പാലം ഉണ്ടായിരുന്നത്. കാവേരിയിൽ പതിക്കുന്ന ബാരാചുക്കി, ഗഗനച്ചുക്കി ഇരട്ട വെള്ളച്ചാട്ടങ്ങൾക്ക് അരികിലാണ് ഈ പാലം. ബ്രിട്ടിഷ് ഭരണകാലത്ത് 1835ൽ ലഷിങ്ടൻ പാലമെന്നു പുനർനാമകരണവും നടത്തിയിരുന്നു.