മുംബൈ∙ തനിക്കെതിരായ ജാമ്യാമില്ലാ വാറന്റുകൾ റദ്ദാക്കണമെന്ന് 13,500 കോടിയുടെ വായ്പ തട്ടിപ്പിലെ മുഖ്യപ്രതികളിലൊരാളായ മെഹുൽ ചോക്സി. ആൾക്കൂട്ട കൊലപാതകത്തിന്റെ ഒട്ടേറെ വാർത്തകളാണ് ഇന്ത്യയിൽനിന്ന് പുറത്തുവരുന്നത്. പൊതുവഴിയിൽ നീതിനടപ്പാക്കുന്ന ട്രെൻഡാണ് ഇപ്പോഴുള്ളത്. ചോക്സിക്കെതിരെയും ഇത്തരത്തിൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി മുംബൈ ഭീകരവാദ വിരുദ്ധകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സ്ഥാപനത്തിലെ മുൻജീവനക്കാരും കടക്കാരും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചോക്സി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജയിലിലും താൻ സുരക്ഷിതനായിരിക്കില്ലെന്നാണ് വാദം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി മാർച്ചിൽ ചോക്സിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതു റദ്ദാക്കണമെന്ന് അതേ കോടതിയിലാണു അപേക്ഷ നൽകിയിരിക്കുന്നത്.
മോശം ആരോഗ്യസ്ഥിതി, പാസ്പോർട്ട് അസാധുവാക്കൽ എന്നിവയും കാരണമായി അപേക്ഷയിലുണ്ട്. ഓഗസ്റ്റ് 18നു വാദം കേൾക്കും. വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ ചോക്സിയും ചേർന്നു പിഎൻബിയിലെ 13,500 കോടി തട്ടിയെടുത്തു വിദേശത്തേക്കു മുങ്ങി എന്നതാണു കേസ്.