കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശമദ്യ ഷോപ്പ് ‘പ്ലസ് മാക്സ്’ ആറു കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച കേസിൽ പ്ലസ് മാക്സ് ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി കിരൺ ഡേവിഡാണ് അറസ്റ്റിലായത്. യാത്രക്കാരുടെ പാസ്പോർട്ട് വിശദാംശങ്ങൾ ശേഖരിക്കാൻ മുൻകയ്യെടുത്തതും മദ്യം പുറത്തെത്തിക്കാൻ സഹായിച്ചതും ഇയാളാണെന്നു കസ്റ്റംസ് അറിയിച്ചു.
കേസിൽ ഹാജരാകാൻ ഇയാൾക്ക് ഏഴു തവണ സമൻസ് അയച്ചിട്ടും ഹാജരായിരുന്നില്ല. ഇയാൾ ഗോവയിലുണ്ടെന്നു ഗോവ കസ്റ്റംസിന്റെ സഹായത്തോടെ കണ്ടെത്തിയ അന്വേഷണ സംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു. കണ്ണൂരിലെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ ഗോവയിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് വരെ കണ്ണൂരിലെ പ്രിവന്റീവ് ഉദ്യോഗസ്ഥരും അവിടെനിന്ന് രാത്രി കൊച്ചി സൗത്ത് റെയിൽവെ സ്റ്റേഷൻ വരെ കോഴിക്കോട്ടെ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടർന്നു. സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ച് കൊച്ചിയിലെ പ്രിവന്റീവ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുകയും രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.