ബെംഗളൂരു∙ പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഡി മല്ലിഡി. ഇത്രയധികം പ്രതിഷേധമുയര്‍ന്നിട്ടും കാസ്റ്റിങ് കൗച്ച് തുടരുകയാണ്. മലയാളസിനിമയില്‍ രൂപംകൊണ്ട വനിത കൂട്ടായ്മയ്ക്ക് പ്രാധാന്യമുണ്ട്. തെലുങ്ക് – തമിഴ് സിനിമ മേഖലകളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി മനോരമ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടൊപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ടോളിവുഡിലും കോളിവുഡിലും വാഗ്ദാനങ്ങള്‍ നല്‍കി പലരും തന്നെ ശാരീരികമായി ഉപയോഗിച്ചു. അവിടെ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ല.
ഞാനൊരു പെണ്ണാണ്. എനിക്ക് രക്ഷിതാക്കളില്ല. എനിക്കെതിരെ എന്തിനാണിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നറിയില്ല. സംഘടനകളില്‍ അംഗത്വം നല്‍കുന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ സിനിമയില്‍ അവസരങ്ങള്‍ വരുമ്പോൾ ഇവര്‍ എന്ത് ചെയ്യുമെന്നതിനെ കുറിച്ചാണു ഭയം. ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നു പറഞ്ഞ് കേസില്‍ കുടുക്കി ജയിലിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം
ഞാനെന്തിനു ബ്ലാക്ക്മെയില്‍ ചെയ്യണം എന്നാണ് പറയുന്നത്. എന്നെ അപമാനിക്കുകയാണ്. പക്ഷേ പോരാട്ടം തുടരം. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്. അനുഭവങ്ങളാണ് തനിക്ക് മുന്നോട്ട് പോകാന്‍ കരുത്തു നല്‍കുന്നത്– ശ്രീ റെഡ്ഡി വ്യക്തമാക്കി.